അദാനി നൽകിയ മാനനഷ്ട കേസിൽ മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗറിലെ മൻസയിലുള്ള മജിസ്ട്രേറ്റ് കോടതിയാണ് ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ക്രിമിനൽ അപകീർത്തിക്കേസിൽ മാധ്യമപ്രവർത്തകൻ രവി നായരെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷം തടവും പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) നൽകിയ പരാതിയെ തുടർന്നാണ് ഈ കേസ്. എഇഎല്ലിന്റെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട്, രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകളടങ്ങിയ ട്വീറ്റുകളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
വിവാദമായ ട്വീറ്റുകൾ ന്യായമായ അഭിപ്രായപ്രകടനമോ നിയമാനുസൃതമായ വിമർശനമോ അല്ലെന്നും, മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നും എഇഎൽ വാദിച്ചു. രവി നായർ ക്രിമിനൽ അപകീർത്തിക്കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി, അദ്ദേഹത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു.