Image Credit: X@Casimir_Noir
കരീന ഷൂലിയാക്..! 37 കാരിയായ ബെലാറസില്‍ നിന്നുള്ള ഈ ദന്ത ഡോക്ടറര്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ കാരണമുണ്ട്. ലോകത്തെ ഞെട്ടിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീന്റെ സ്വത്തുക്കളുടെ അവകാശി ഈ യുവതിയാണ്. 2019 തില്‍ ജയിലില്‍ മരിക്കുന്നതിന് മുന്‍പ് എപ്സ്റ്റീന്‍ ഫോണില്‍ സംസാരിച്ച അവസാന വ്യക്തിയും കരീന ഷൂലിയാക്കാണ്. എപ്സ്റ്റീന്‍റെ വില്‍പത്രം പ്രകാരം 10 കോട് ഡോളറിന്‍റെ ആസ്തിയും 33 കാരറ്റ് ഡയമണ്ട് മോതിരവുമാണ് കരീനയ്ക്ക് ലഭിക്കുക. യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ട രേഖകളിലാണ് ഈ വിവരമുണ്ട്.
ഇരുവരും തമ്മിലുള്ള ഡസന്‍ കണക്കിന് ചിത്രങ്ങളും ചാറ്റുകളും പുറത്തുവന്ന രേഖകളിലുണ്ട്. ഇരുവരുമായുള്ള ചാറ്റുകള്‍ സെക്സിലെ അഭിപ്രായ വ്യത്യാസങ്ങളെ പറ്റിയും ദമ്പതികള്‍ക്കുള്ള സെക്ഷ്വൽ വെൽനെസ് കമ്പനിയിൽ നിന്നുള്ള ഓർഡറുകളെ പറ്റിയുമാണ്. അശ്ലീല വിഡിയോ ലിങ്കുകള്‍ കൈമാറിയതും ഗര്‍ഭനിരോധന ഗുളികകളെ പറ്റിയും മുഖക്കുരുവിനുള്ള ചികില്‍സയെ പറ്റിയും എപ്സ്റ്റീനും കരീനയും തമ്മില്‍ സംസാരിച്ചു. എപ്സ്റ്റീന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കരീനയ്ക്ക് അനുവാദമുണ്ടായിരുന്നു. എപ്സ്റ്റീന്‍റെ െചലവില്‍ വിദേശ യാത്രകള്‍ നടത്തിയ വിവരങ്ങളും രേഖകളിലുണ്ട്.
പിന്നീട് ബന്ധം വളര്‍ന്നതോടെ എപ്സ്റ്റീന്‍റെ ജീവിതത്തില്‍ കാര്യമായ ഇടപെടലുകള്‍ കരീന നടത്തി. സ്വത്തുക്കളും തൊഴിലാളികളെയും കൈകാര്യം ചെയ്യുന്നതിലും കരീനയുടെ ഇടപെടലുണ്ടായി. 2019 ല്‍ എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മൊറോക്കയില്‍ കൊട്ടാരം വാങ്ങാനുള്ള ശ്രമങ്ങളും കരീനയുടെ ഭാഗത്ത് നിന്നുണ്ടായി.
2011 മാര്‍ച്ചിലാണ് കരീന എപ്സ്റ്റീനെ കാണുന്നത്. അന്ന് എപ്സ്റ്റീന് 58 വയസ്. ഇംഗ്ലീഷ് പഠിക്കാന്‍ ന്യൂയോര്‍ക്കിലെത്തിയതിന്‍റെ ഒന്‍പതാം മാസമാണ് കൂടിക്കാഴ്ച നടക്കുന്നത്. മണിക്കൂറിന് ഏകദേശം 15 ഡോളർ വേതനത്തിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു അന്ന് കരീന. സൈബീരിയയില്‍ നിന്നുള്ള യുവതി വഴിയാണ് കരീന എപ്സ്റ്റീനെ പരിചയപ്പെടുത്തുന്നത്. മറ്റു സ്ത്രീകളെ സമീപിക്കുന്നത് പോലെ തന്നെയായിരുന്നു എപ്സ്റ്റീന്‍റെ കരീനയോടുള്ള ഇടപെടലും. എന്നാല്‍ എപ്സ്റ്റീന്‍ നല്‍കിയ സമ്മാനങ്ങള്‍ കരീന നിരസിച്ചു. കരിയറില്‍ സഹായങ്ങള്‍ നല്‍കാമെന്നുമുള്ള വാഗ്ദാനം വേണ്ടെന്ന് വച്ചു. ഇതിന് എപ്സ്റ്റീന്‍ മറുപടി നല്‍കിയില്ല. പിന്നീട് മെക്സിക്കോയിലും യു.എസിലുള്ള സ്വകാര്യ ദ്വീപിലും ഇരുവരും കണ്ടുമുട്ടി.
2012 ല്‍ കൊളംബിയ കോളേജ് ഓഫ് ഡെന്റൽ മെഡിസിനില്‍ കരീനയ്ക്ക് പ്രവേശനം ലഭിക്കുന്നതിന് 2.10 ലക്ഷം ഡോളര്‍ എപ്സ്റ്റീന്‍ നല്‍കി. മൂന്നു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസും നല്‍കി. തര്‍ക്കങ്ങളുള്ള ബന്ധമായിരുന്നു ഇവരുടേത്. മറ്റു സ്ത്രീകളുമായി കിടപ്പറ പങ്കിടണമെന്ന എപ്സ്റ്റീന്‍റെ ആവശ്യത്തില്‍ കരീനയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇത് വൃത്തികെട്ടതായി തോന്നുന്നു എന്നാണ് കരീന 2012 ഓഗസ്റ്റില്‍ നല്‍കിയ മറുപടി.
2012 ല്‍ കൊളംബിയില്‍ പഠിക്കുന്ന സമയത്ത് കരീനയുടെ സ്റ്റുഡന്‍റ് വിസ കാലാവധിയെത്തിയിരുന്നു. ഈസമയം കരീനയെ യു.എസില്‍ നിര്‍ത്താനായി എപ്സ്റ്റീന്‍ ഒരു വിവാഹ പദ്ധതി തയ്യാറാക്കി. ഏളുപ്പത്തില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 30 വയസുകാരിയുമായി കരീനയുടെ വിവാഹം നടത്തി. 2013 സെപ്റ്റംബറിലാണ് ന്യൂയോര്‍ക്കിലെ സിറ്റി മാരേജ് ബ്യൂറോയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. മാസങ്ങള്‍ക്ക് ശേഷം ഗ്രീന്‍ കാര്‍ഡ് ലഭിക്കുകയും ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടുകയും ചെയ്തു. 2018 മേയില്‍ കരീനയ്ക്ക് യു.എസ് പൗരത്വം ലഭിച്ചു.
എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ദന്തചികിത്സാ ക്ലിനിക്ക് സജ്ജീകരിച്ചത് കരീനയുടെ മേൽനോട്ടത്തിലാണ്. 2019 ജൂണില്‍ ഇരുവരും പാരിസിലേക്ക് യാത്ര ചെയ്തു. ജൂലൈ ആറിന് എപ്സ്റ്റീന്‍ മാത്രമാണ് തിരികെ യു.എസിലേക്ക് മടങ്ങിയത്. ഈ മടക്കയാത്രയ്ക്കൊടുവിലാണ് എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നത്.
മരിക്കുന്നതിന് തലേ ദിവസം 20 മിനിറ്റ് നേരമാണ് ഇരുവരും സംസാരിച്ചത്. 'കരുത്തോടെയിരിക്കൂ' എന്നാണ് എപ്സ്റ്റീന്‍ കരീനയോട് പറഞ്ഞത്. തന്‍റെ 600 മില്യണ്‍ ഡോളര്‍ വലിയരൊരു പങ്ക് കരീനയ്ക്ക് നല്‍കാന്‍ മരണത്തിന് തൊട്ടുമുന്‍പാണ് എപ്സ്റ്റീന്‍ വില്‍പത്രം തിരുത്തിയത്. പക്ഷെ കരീനയ്ക്ക് എത്ര തുക കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. അയാളുടെ ഇരകൾക്ക് നഷ്ടപരിഹാരത്തിന് ശേഷം ആസ്തികളുടെ മൂല്യം 120 മില്യൺ മുതൽ 200 മില്യൺ ഡോളർ വരെയാണെന്നാണ് കണക്ക്.
ഈ പ്രശ്നങ്ങള്‍ക്കിടയിലും കരീന ദന്തചികിത്സ ഉപേക്ഷിച്ചിരുന്നില്ല. 2023 ലാണ് കരീന വീണ്ടും ന്യൂയോർക്കിലേക്ക് തിരിച്ചെത്തിയത്. കൊളംബിയയിൽ പോസ്റ്റ്ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിച്ചു. 2025 മെയ് മാസത്തിൽ ബിരുദം നേടിയ കരീന നവംബറിൽ ന്യൂയോർക്കിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസും സ്വന്തമാക്കി. 'ഡോ. കരിന' എന്ന പേരില്‍ ന്യൂയോര്‍ക്കില്‍ അവര്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഫെബ്രുവരി 12 നാണ് കരീന അവസാനമായി ക്ലിനിക്കിലെത്തിയത്. ഫെബ്രുവരി 16-ന് ജോലിക്ക് ഹാജരാകേണ്ടിയിരുന്നെങ്കിലും അസുഖമാണെന്ന് പറഞ്ഞ് അവധി ചോദിക്കുകയായിരുന്നു. പിന്നീട് കരീന തിരികെ വന്നിട്ടില്ല.