AI Generated Image
വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയ പ്രമുഖ ബോർഡിങ് സ്കൂളായ ദി ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ വിദ്യാർഥികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും ഇരയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ വിദ്യാർഥി രംഗത്ത്. 2000–2003 വര്‍ഷക്കാലത്ത് ഈ സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥിയാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചു, സ്വന്തം ഛർദി കഴിപ്പിച്ചു, കല്ലറകൾ കുഴിച്ച് അതിനുള്ളിൽ കിടക്കാൻ നിർബന്ധിതരാക്കി, ഭക്ഷണമോ വെള്ളമോ നൽകാതെ ദിവസങ്ങളോളം ചെറിയ മുറികളിൽ പൂട്ടിയിട്ടു, പരവതാനിയിൽ പൊതിഞ്ഞ് ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് ശിക്ഷിച്ചു, അപമാനകരവും ലൈംഗിക സ്വഭാവമുള്ള ഗ്രൂപ്പ് സെഷനുകളിൽ പങ്കെടുക്കാൻ നിർബന്ധിച്ചു, തുടങ്ങിയ പീഡനങ്ങളാണ് കുട്ടികള്‍ നേരിട്ടിരുന്നത്. മാത്രമല്ല സ്കൂളിലെ ഈ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന കുട്ടികളെ വേട്ട നായക്കളെ വിട്ട് പിന്തുടര്‍ന്ന് പിടികൂടും.
കൂടാതെ സ്കൂൾ ഉടമകളുടെ സ്വകാര്യ സ്ഥലങ്ങളിൽ മഞ്ഞ് നീക്കം ചെയ്യൽ, മൃഗങ്ങളുടെ കൂടുകൾ വൃത്തിയാക്കൽ തുടങ്ങിയ വീട്ടുജോലികളും വിദ്യാർഥികളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഒരു മുൻ വിദ്യാർഥി ലൈംഗിക പീഡനത്തിനിരയായി എന്ന് പരാതി അറിയിച്ചപ്പോള്‍ സ്കൂൾ അധികൃതര്‍ സംരക്ഷണം നൽകുന്നതിനുപകരം ശിക്ഷിച്ചുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് ആ അധ്യാപകൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ന്യൂയോര്‍ക്കിലെ ഹാന്‍കോക്ക് എന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്കൂള്‍ ഒരു കുട്ടിക്ക് ഏകദേശം 80000 ഡോളറാണ് ഫീസായി ഈടാക്കിയുരുന്നത്. പിന്നീട് കുറച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥികളുടെ പല പരാതികളുടെയും അടിസ്ഥാനത്തിലാണ് സ്കൂള്‍ അടക്കേണ്ടി വന്നത്.
സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ അധ്യാപകര്‍ രക്ഷിതാക്കളെ നിര്‍ബന്ധിച്ചിരുന്നു. കൂടാതെ ചിലരില്‍ നിന്നും കൂട്ടികളുടെ നിയമപരമായ രക്ഷാകര്‍ത്വത്തം സ്കുളിലെ ഉടമകള്‍ കൈക്കലാക്കിയതായും പരാതികള്‍ ഉണ്ട്. സ്കൂള്‍ ഉടമകള്‍ക്കോ അവിടെ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കോ കുട്ടികളെ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലായിരുന്നു എന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ താന്‍ സ്കൂള്‍ നടത്തിയിരുന്ന കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് സ്കൂള്‍ ഉടമ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.