U.S Ambassador to United Nations Michael Waltz and other ambassadors vote in favor for a resolution during a meeting of the United Nations Security Council to consider a U.S. proposal for a U.N. mandate to establish an international stabilization force in Gaza, at U.N. headquarters in New York City, U.S., November 17, 2025. REUTERS/Eduardo Munoz
ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കുന്നതിനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള യുഎസ് പ്രമേയത്തിന് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. ഇസ്രയേലും ഹമാസും തമ്മിൽ രണ്ടുവർഷം നീണ്ട യുദ്ധത്തിനു ശേഷം നിലവിൽവന്ന വെടിനിർത്തലിനും ഗാസയുടെ ഭാവി രൂപപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കും നിർണായകമായ ചുവടുവയ്പാണിത്.
ഗാസയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഇടക്കാല ഭരണ സംവിധാനമായി വിഭാവനം ചെയ്യുന്ന സമാധാന സമിതിയിൽ അംഗരാജ്യങ്ങൾക്ക് പങ്കാളികളാകാമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഗാസയെ നിരായുധീകരിക്കുന്ന നടപടികൾക്ക് നേതൃത്വം നൽകുന്ന രാജ്യാന്തര സമാധാന സേനയ്ക്കും പ്രമേയം അംഗീകാരം നൽകുന്നു. എതിരില്ലാത്ത 13 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ബദൽ പ്രമേയം അവതരിപ്പിച്ചിരുന്ന റഷ്യയും ചൈനയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അതേസമയം, യുഎസ് പ്രമേയത്തെ തള്ളിയ ഹമാസ് ഗാസയില്‍ രാജ്യാന്തര സേനയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
യുഎസ് പ്രമേയം യുഎസ് രക്ഷാസമിതി അംഗീകരിച്ചതോടെ ഹമാസിന്‍റെ നിരായുധീകരണത്തിലും സുപ്രധാന നടപടികള്‍ ഉണ്ടായേക്കും.ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിൽ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങൾ ഇസ്രയേലിനു കീഴടങ്ങില്ലെന്ന് പലസ്തീൻ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥ രാജ്യങ്ങൾ ഇടപെടണമെന്നായിരുന്നു ഹമാസിന്‍റെ നിലപാട്. എന്നാല്‍ ആയുധം വച്ചു കീഴടങ്ങിയാൽ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുവദിക്കാമെന്നാണ് ഇസ്രയേൽ നിലപാട്. റഫായിലുള്ള ഹമാസുകാർ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങൾ കൈമാറിയാൽ മതിയെന്ന ശുപാർശ ഈജിപ്ത് മുന്നോട്ടുവച്ചു.
200 ഹമാസ് സേനാംഗങ്ങളാണ് റഫായിലെ തുരങ്കങ്ങളിലുള്ളത്. ഇവർ ഇസ്രയേലിനു കീഴടങ്ങുന്നത് ഹമാസിനെ നിരായുധീകരിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്ഥ നടപ്പാക്കാനുള്ള നിർണായക ചുവടുവയ്പാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 69,169 പലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നാണ് ഗാസ അധികൃതരുടെ കണക്ക്. ഒക്ടോബർ 31നുശേഷം കെടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 284 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.