FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo
റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യക്ക് യു.എസ് ഏര്‍പ്പെടുത്തിയ 25 ശതമാനം അധികതീരുവ ഇന്നുമുതല്‍ പ്രാബല്യത്തിലാവും. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെയാണിത്. കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം.
50 ശതമാനം തീരുവ നിലവില്‍ വരുന്നതോടെ ഇന്ത്യയില്‍നിന്ന് യു.എസിലേക്കുള്ള കയറ്റുമതി 43 ശതമാനം കുറയുമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം 86 ബില്ല്യന്‍ ഡോളറായിരുന്നു കയറ്റുമതി മൂല്യമെങ്കില്‍ അത് അടുത്തവര്‍ഷം 49 ബില്ല്യന്‍ ഡോളറായി ചുരുങ്ങും. 37 ബില്ല്യന്‍ ഡോളറിന്‍റെ കുറവ്. കാര്യമായി ബാധിക്കുന്നത് ചെമ്മീന്‍, നെയ്ത്തുവസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കാര്‍പെറ്റ്, ഡയമണ്ട്, സ്വര്‍ണാഭരണങ്ങള്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, മെഷിനറികള്‍, ഫര്‍ണിച്ചര്‍ എന്നിവയെയാണ്. ഇരട്ടിയലധികം വില കൂടുന്നതോടെ ഇവയ്ക്ക് ഡിമാന്‍ഡ് കുറയും.
അതേസമയം, പെട്രോളിയും ഉല്‍പന്നങ്ങള്‍, മരുന്നുകള്‍, സ്മാര്‍ട് ഫോണുകള്‍ എന്നിവയെ തീരുവ ബാധിക്കില്ല. വാഹനങ്ങള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കും ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ മാത്രമെ ഉണ്ടാകൂ. ഫലത്തില്‍ കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ 66 ശതമാനത്തിനും അധിക തീരുവ തിരിച്ചടിയാവും. ഇതുണ്ടാകുന്ന തൊഴില്‍ നഷ്ടം മറ്റൊരു വെല്ലുവിളിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ കുറവ് ചൈന, വിയറ്റ്നാം, മെക്സിക്കോ, തുര്‍ക്കി, പാക്കിസ്ഥാന്‍, നേപ്പാള്‍ രാജ്യങ്ങള്‍ക്കാണ് ഗുണംചെയ്യുക. മറ്റുരാജ്യങ്ങളുമായി വ്യാപാര ബന്ധം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും യു.എസ് തീരുവ സൃഷ്ടിക്കുന്ന നഷ്ടം നികത്താന്‍ പെട്ടെന്നാവില്ല.