Survivor Tin Maung Htwe lies on a bed in the compound of a hospital as he receives treatment a day after his extraction from the ruins of a hotel in Sagaing on April 3, 2025, following the March 28 earthquake. (Photo by Sai Aung MAIN / AFP)
മ്യാന്‍മര്‍ ഭൂചലനമുണ്ടായിട്ട് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 2000 പേര്‍ മരിച്ച ഭൂചലനത്തില്‍ ഇനിയും നൂറുകണക്കിന് പേരെ കണ്ടെത്താനുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനറ്റ ശരീരങ്ങള്‍ പുറത്തെടുക്കുമ്പോളും ഇന്നും ജീവനോടെ പുറത്തെടുക്കുന്ന ചിലരാണ് ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും ഊര്‍ജവും നല്‍കുന്നത്. അത്തരത്തില്‍ അഞ്ച് ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിയാണ് അധ്യാപകനായ ടിൻ മൗങ് ഹ്റ്റ്വെ.
മ്യാന്‍മറില്‍ ഭൂചലനമുണ്ടാകുമ്പോള്‍ ഹോട്ടലില്‍ കഴിയുകയായിരുന്നു ടിന്‍. ഭൂചലനത്തില്‍ ഹോട്ടല്‍ തവിടുപൊടിയായതോടെ കട്ടിലിനടിയിൽ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കടയില്‍ രക്ഷാകരെ കാത്ത് അഞ്ച് ദിവസമാണ് ടിന്‍ കഴിച്ചുകൂട്ടിയത്. വിനാശകരമായ ഭൂകമ്പത്തെയും അവശിഷ്ടങ്ങള്‍ക്കടിയിലെ ദിവസങ്ങളോളം നീണ്ട അതിജീവനത്തിന് കരുത്തായത് അദ്ദേഹത്തിന്‍റെ സ്കൂൾ പാഠങ്ങളും സ്വന്തം മൂത്രവുമാണ്.
ഭൂചലനം ഉണ്ടാകുന്ന ദിവസം പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള സാഗൈങ്ങിൽ ഒരു പരിശീലന കോഴ്‌സിനെത്തിയതായിരുന്നു പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ കൂടിയായ ടിന്‍. ഭൂചലമുണ്ടായാല്‍ കട്ടിലിനോ മേശയ്ക്കടിയിലോ അഭയം തേടണമെന്ന് സ്കൂളുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചതും ഇന്ന് മറ്റുകുട്ടികളെ പഠിപ്പിക്കുന്നതുമായ പാഠമാണ് 47 കാരനെ രക്ഷിച്ചത്. താന്‍ കട്ടിലിനടിയിലേക്ക് കയറിയതേ ഓര്‍മ്മയുള്ള ഉടനെ ഹോട്ടൽ മുഴുവനായി നിലംപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എന്നെ രക്ഷിക്കൂ, എന്നെ രക്ഷിക്കൂ എന്ന് നിലവിളിച്ചുകൊണ്ടിരുന്നു. അതിനുമാത്രമേ കഴിഞ്ഞുള്ളൂ’ ടിന്‍ ഭീതിദമായ ആ ദിവസം ഓര്‍ത്തെടുക്കുന്നു.
സ്വാൾ ടാ നാൻ ഗസ്റ്റ്ഹൗസിലാണ് ടിന്‍ കഴിഞ്ഞിരുന്നത്. ഹോട്ടലിന്‍റെ മുകളിലെ നിലകളെല്ലാം തകര്‍ന്നു. അഭയം തേടിയ കട്ടിലിന് മുകളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂമ്പാരമായി. നരക ജീവിതമായിരുന്നു കഴിഞ്ഞ അഞ്ച് ദിവസവുമെന്ന് ടിന്‍ പറയുന്നു. ശരീരം മുഴുവന്‍ മുറിവുകളായിരുന്നു. ‘എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു, വെള്ളം മാത്രമായിരുന്നു വേണ്ടത്. എവിടെനിന്നും കിട്ടില്ലെന്ന് ഉറപ്പിച്ചതോടെ മൂത്രം കുടിക്കാന്‍ തുടങ്ങി’ ടിന്‍ പറഞ്ഞു.
ടിനിനെ കൂടാതെ തകര്‍ന്നെ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് മറ്റൊരാളെയും രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മണ്ഡാലെയിലാണ് 125 മണിക്കൂറിനുശേഷം ബുധനാഴ്ച 53 വയസ്സുകാരനെ രക്ഷപ്പെടുത്തിയത്. അതേസമയം, മണ്ഡലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള സാഗൈങ്ങിലെ നാശം. മ്യാൻമർ റെഡ് ക്രോസ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ടെങ്കിലും ആരും ജീവനോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും പറയുന്നു.