Image: Instagram, Karolineleavitt
താനുള്‍പ്പെടുന്ന ജെന്‍സികളില്‍ ഭൂരിഭാഗവും മടിയന്‍മാരെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലാവീറ്റ്. ലിബറല്‍ ആശയങ്ങള്‍ കുത്തിവെക്കപ്പെട്ട ഈ സംഘത്തെ ഇറാനിലേക്കോ ക്യൂബയിലേക്കോ അയയ്ക്കണമെന്നും ലാവീറ്റ് പറയുന്നു.
ഫോക്സ് ന്യൂസ് അവതാരകൻ ജെസ്സി വാട്ടേഴ്സുമായുള്ള അഭിമുഖത്തിലാണ് ഈ വിവാദമായ വാക്കുകള്‍. ലാവീറ്റിന്റെ പരാമർശങ്ങൾ സോഷ്യല്‍മീഡിയകളില്‍ കടുത്ത പ്രതിഷേധത്തിനാണ് വഴിവച്ചത്. യുവാക്കൾ നേരിടുന്ന യഥാർഥ സാമ്പത്തിക പ്രശ്നങ്ങളെയെല്ലാം അവഗണിച്ചുള്ള അഭിപ്രായമാണ് ലാവീറ്റിന്റേതെന്നും കുതിച്ചുയരുന്ന വാടക, വിദ്യാഭ്യാസ വായ്പ, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഈ തലമുറ നേരിടുന്നുണ്ടെന്നും സൈബര്‍ ഉപയോക്താക്കള്‍ പറയുന്നു.
തൊഴിലില്ലായ്മയും വിലക്കയറ്റവുമായി ബന്ധപ്പെട്ട ജെസ്സിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ലാവീറ്റിന്റെ വാക്കുകള്‍. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാതി പറയുന്ന യുവാക്കളെ ദരിദ്രരാഷ്ട്രമായ ക്യൂബയിലേക്കോ ഇറാനിലേക്കോ അയയ്ക്കണമെന്നാണ് ലാവീറ്റ് പറയുന്നത്. ജെന്‍സി തലമുറയ്ക്ക് എല്ലാം വെറുതേ കിട്ടിയതാണെന്നും കഠിനാധ്വാനത്തിന്റെ ഫലമല്ലെന്നും ലാവീറ്റ് വ്യക്തമാക്കുന്നു.
പ്രസിഡന്റ് ട്രംപ്, കമ്യൂണിസ്റ്റുകള്‍ എന്ന് വിളിച്ച യുവ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെക്കുറിച്ചായിരുന്നു ചര്‍ച്ച. പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ചായ്‌വുള്ള യുവാക്കള്‍ വിജയിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച. അതേസമയം തന്നെ ജെന്‍സികളുടെ ഈ നിലപാടുകള്‍ക്ക് കാരണം ചില ലിബറല്‍ അധ്യാപകരാണെന്നും , ഇവരില്‍ നിന്നും രക്ഷ നേടാനായി പല രക്ഷിതാക്കളും മക്കളെ ക്രിസ്ത്യന്‍ സ്കൂളുകളിലേക്ക് അയയ്ക്കുകയോ ഹോംസ്കൂളിങ് നല്‍കുകയോ ആണെന്നും ലാവീറ്റ് വ്യക്തമാക്കുന്നു.