AI Generate Image
അമേരിക്കന്‍ നാവികസേനയുടെ MH–60എസ് സീഹോക്ക് ഹെലികോപ്റ്റര്‍ അടിയന്തരമായി അറബിക്കടലില്‍ ഇറക്കിയതിനെ തുടര്‍ന്ന് ഒരു സൈനികനെ കാണാതായി. സമുദ്രത്തിലിറക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ മറ്റു മൂന്നു സൈനികരുടെ നില ഗുരുതരമല്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. എംഎച്ച്–60എസ് നിയന്ത്രണം വിട്ടത് ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും സൈന്യം വ്യക്തമാക്കുന്നു. അതേസമയം ഹെലികോപ്റ്റര്‍ തകരാനുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കാണാതായ സൈനികനായുള്ള തിരച്ചില്‍ മേഖലയില്‍ തുടരുകയാണെന്ന് നാവികസേന അറിയിക്കുന്നു. യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് വിമാനവാഹിനിക്കപ്പലിൽ വിന്യസിച്ചിരുന്നതായിരുന്നു ഈ ഹെലികോപ്റ്റർ.
ഹെലികോപ്റ്റര്‍ വെള്ളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാര്‍ക്ക് പോലും വലിയ വെല്ലുവിളിയാണ്. വലിയ ഭാരമുള്ള വിമാനങ്ങള്‍ വെള്ളത്തിൽ താഴുമ്പോൾ തലകീഴായി മറിയാനുള്ള സാധ്യത കൂടുതലാണ്.
ഇവിടെ അപകടം സംഭവിച്ചതും അങ്ങനെയാകാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വെടിനിര്‍ത്തല്‍ കരാറിനിടെയിലും അമേരിക്ക–ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയിലാണ് അമേരിക്കന്‍ സൈന്യം.