anupama-parameswaran

TOPICS COVERED

സമൂഹ മാധ്യമങ്ങളിൽ അനുപമ പരമേശ്വരന്‍ നേരത്തെ പങ്കുവച്ച കുറിപ്പ് ചർച്ചയായിരുന്നു. സമാധാനം സ്വയം കണ്ടെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും നടി കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിനെ കുറിച്ച് അനുപമ തുറന്നുസംസാരിക്കുകയാണ്. രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഹീലായതിനുശേഷമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പല തരത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും അനുപമ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി അനുപമ തുറന്നുസംസാരിച്ചത്. 

'എന്‍റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീലാവുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്നവരുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല. അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. രണ്ട് വര്‍ഷത്തെ ശാരീരികവും മാനസികവുമായ വേദന അതിന് പിന്നിലുണ്ട്. സ്വയം തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ വലിയ യാത്ര അതിന് പിന്നിലുണ്ട്. 

രണ്ട് വര്‍ഷം നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെയാണ് ഞാന്‍ കടന്നുപോയത്. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വി‍‍ഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറക്കുകയായിരുന്നു. ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്‍ പെട്ടവര്‍. രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാത്തവരായിരിക്കും. രണ്ട് വര്‍ഷം മുന്‍പുള്ള ഞാന്‍. 

മൂന്നാമത്തെ വിഭാഗത്തോടാണ് എനിക്ക് പ്രധാനമായും സംസാരിക്കാനുള്ളത്. അവരൊരു നാര്‍സിസിസ്റ്റിക്ക് റിലേഷന്‍ഷിപ്പിലായിരിക്കും, പക്ഷേ അത് തിരിച്ചറിയുന്നുണ്ടാവില്ല. അവര്‍ ഒന്നെങ്കില്‍ ബ്രേക്ക് അപ്പാവും, ചിലപ്പോള്‍ സ്വയം തകര്‍ന്നുപോവും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് എന്‍റെ മഞ്ഞ ഉടുപ്പുള്ള ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് റെസ്റ്റ് ഇന്‍ പീസ് അനുപമ, അവള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നേനെ,' അനുപമ പറഞ്ഞു. 

ENGLISH SUMMARY:

Actress Anupama Parameswaran recently opened up about surviving two years of severe narcissistic abuse during a candid interview with Dhanya Varma. She explained that her viral social media post about finding peace and breaking free was the result of overcoming immense physical and mental trauma. Highlighting how society often responds only after a tragedy, she remarked that if she had taken her own life instead of healing, she would have received sympathy with a "Rest in Peace" message. Anupama urged people to recognize the dangers of toxic relationships and trauma bonding to prevent tragic outcomes.