സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ വിവാദത്തിൽ ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. തനിക്കെതിരായ ശ്വേത മേനോന്‍റെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് എറണാകുളം മുൻസിഫ് കോടതിയിൽ രമേഷ് പിഷാരടി സത്യവാങ്മൂലം നൽകി. തനിക്കെതിരെ നിയമപരമായ കാരണമൊന്നും പരാതിയിൽ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനുമാണ് ശ്വേതയുടെ നീക്കമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
‘അമ്മ’യുടെ അധികാരമോ രേഖകളോ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. മുതിർന്ന അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് അഡ്ഹോക് കമ്മിറ്റിയിലേക്ക് വന്നത്. എന്നാൽ ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്ക് മനസിലാക്കി കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞു. കമ്മിറ്റിയുടെ നിയമസാധുതയാണ് വിഷയമെങ്കിൽ, നിലവിൽ പ്രവർത്തിക്കുന്നവരെയും അതുമായി ബന്ധപ്പെട്ടവരെയുമാണ് കേസിൽ കക്ഷി ചേർക്കേണ്ടിയിരുന്നത്. എന്നാൽ അവരെ ഒഴിവാക്കി തനിക്കെതിരെ പരാതി നൽകിയത് ദുരുദ്ദേശ്യപരമാണെന്നും പിഷാരടി ആരോപിക്കുന്നു.