shama-mohammed

ധുരന്ധര്‍ സിനിമയെ പ്രശംസിച്ച് എക്സിലിട്ട കുറിപ്പില്‍ വിമര്‍ശനവുമായി എത്തിയ ആളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. മുസ്​ലിങ്ങളെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് ധുരന്ധറെന്ന്  ഷോയബ് അലി മുഹമ്മദ് ചൂണ്ടിക്കാട്ടിയതോടെയാണ് ഷമ വിവാദ പരാമര്‍ശം നടത്തിയത്. 'ധുരന്ധര്‍ പാര്‍ട്ട് 1  കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതാണെന്ന് അറിയാം മിനിഞ്ഞാന്നും ഇന്നലെയുമായിട്ടാണ് കണ്ടുതീര്‍ത്തത്. മികച്ച സംവിധാനം, അതിശയിപ്പിക്കുന്ന സ്ക്രിപ്റ്റ്, രണ്‍വീറിന്‍റെ പകരം വയ്ക്കാനില്ലാത്ത അഭിനയം. പഴയ ഹിന്ദി പാട്ടുകള്‍ ചില സീനുകളുമായി ആദിത്യ ബന്ധിപ്പിച്ചത് എനിക്കേറെ ഇഷ്ടമായി' എന്നായിരുന്നു ഷമയുടെ എക്സ് പോസ്റ്റ്. 

shama-pakistan-tweet

ഇതിന് ചുവടെ സിനിമ മുസ്​ലിംകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന്  ഷോയബ് അലി മുഹമ്മദ് എന്നയാള്‍ കമന്‍റ് ചെയ്തു. 'നിങ്ങള്‍ക്കെങ്ങനെ ഇത് പോസ്റ്റ് ചെയ്യാന്‍ തോന്നി. ഈ പ്രൊപ്പഗാന്‍ഡ സിനിമ മുസ്‌ലിംകളെ മോശക്കാരാക്കുന്നു. ലജ്ജിക്കുന്നു' എന്നായിരുന്നു കമന്‍റ്. ഇതോടെ 'ചിത്രം മുസ്​ലിംകളെയല്ല, പാക്കിസ്ഥാനികളെയാണ് മോശക്കാരാക്കുന്നത്. രണ്ടും കൂട്ടിക്കുഴയ്ക്കാന്‍ നാണമില്ലേ? നിങ്ങളെപ്പോലെയുള്ളവരാണ് ഇന്ത്യയില്‍ മുസ്​ലിംകളുടെ വില കളയുന്നത്. ഇന്ത്യ വിട്ട് പാക്കിസ്ഥാനില്‍ പോയി ജീവിക്ക്' എന്നുമായിരുന്നു ഷമ കുറിച്ചത്. 'എന്നോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയാന്‍ നിങ്ങള്‍ ആരാണ്? എന്‍റെ മുതുമുത്തച്ഛന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ആളാണ്. എന്‍റെ പൂര്‍വികര്‍ ഈ മണ്ണിന്‍റെ മക്കളാണ്. അല്ലാതെ നിങ്ങളെപ്പോലെ ജീനുകളില്‍ മുഗള്‍ പാരമ്പര്യം പേറുന്നവരല്ല' എന്ന് ഷോയബ് അലി മറുപടിയും നല്‍കി.  ഹിന്ദു തീവ്രവാദികളുടെ സ്വരമാണ് ഷമ മുഹമ്മദിനെന്നും വ്യത്യസ്ത അഭിപ്രായമുയര്‍ത്തിയ മുസ്​ലിം പേരുകാരനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നതിന്‍റെ രാഷ്ട്രീയ ബോധ്യം എന്താണെന്നും എക്സില്‍ ആളുകള്‍ ചോദ്യമുയര്‍ത്തുന്നു.

ഇതാദ്യമായല്ല ധുരന്ധര്‍ പ്രൊപഗാന്‍ഡ സിനിമയെന്ന ആരോപണം ഉയരുന്നത്. ധ്രുവ് റാഠിയുള്‍പ്പടെയുള്ളവര്‍ സിനിമ യാഥാര്‍ഥ്യവും കഥ പറച്ചിലും തമ്മിലുള്ള അതിര്‍വരമ്പുകളെ മായ്ക്കുന്നുവെന്നും രാഷ്ട്രീയം ഒളിച്ചു കടത്തുന്നുവെന്നും തുറന്നടിച്ചിരുന്നു. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും സിനിമ ആവശ്യപ്പെടുന്ന കഥ പറച്ചില്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്ന് വാദിക്കുന്നവരും കുറവല്ല. ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് ഹംസ അലി മസാരിയായി വേഷമിട്ട ചിത്രം ബോക്സ്ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വലിയ വിജയമാണ് നേടിയത്. 3000 കോടിയിലേറെയാണ് രണ്ട് ഭാഗങ്ങളും ലോകവ്യാപകമായി കളക്ട് ചെയ്തത്. 

ENGLISH SUMMARY:

Congress spokesperson Shama Mohamed has sparked a major controversy after telling a critic to "go to Pakistan" during a heated exchange over the film 'Dhurandhar'. The row began when Shama praised the Aditya Dhar directorial on X (formerly Twitter), highlighting Ranveer Singh's performance and the film's script. A user named Shoaib Ali Mohamed criticized her post, calling the movie an anti-Muslim propaganda film that portrays the community in a negative light. In response, Shama argued that the film targets Pakistanis, not Muslims, and accused Shoaib of tarnishing the image of Indian Muslims before telling him to leave the country. This remark has drawn heavy criticism from netizens, who pointed out that such language mirrors the rhetoric typically used by right-wing extremists.