ഫയല്‍ ചിത്രങ്ങള്‍
ആരാധകര്‍ കാത്തിരുന്ന വിജയ്-രശ്മിക താരവിവാഹം കഴിഞ്ഞു. ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റർ അകലെയുള്ള 'ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തില്‍ താലികെട്ടിയത്. വിജയുടെ കുടുംബത്തിന്‍റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹമാണ് രാവിലെ കഴിഞ്ഞത്. ഇനി രശ്മികയുടെ കുടുംബത്തിനായി കൂര്‍ഗ്(കൊടക) വിവാഹം വൈകീട്ട് നടക്കും. വിവാഹത്തിന്‍റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവാഹത്തിന് ശേഷം ഉദയ്പൂരിലെ ആരാധകര്‍ക്ക് മധുരവും വിതരണം ചെയ്തു കഴിഞ്ഞു.
വളരെ സ്വകാര്യമായ ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം. വിവാഹ ചിത്രങ്ങൾ ചോരാതിരിക്കാൻ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും വിവാഹവേദിയിൽ കർശന വിലക്കുണ്ട്. താരങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെയും മെഹന്ദി, ഹല്‍ദി പോലുള്ള ചടങ്ങുകളുടെയും ചില ചിത്രങ്ങളും, തീം ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കല്യാണത്തിന് പങ്കെടുത്ത കല്യാണി പ്രിയദര്‍ശന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ നടന്ന ഹല്‍ദി ആഘോഷം മുതല്‍ കല്യാണിയും വിവാഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു.
വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ നേര്‍ന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി തന്‍റെ അനുഗ്രഹവും ആശംസകളും അറിയിച്ചത്. ‘ദൈവികമായി രചിക്കപ്പെട്ട അധ്യായം’ എന്നാണ് താരവിവാഹത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘വിവാഹത്തിന് എന്നെ ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ട്. തികച്ചും മംഗളകരമായ ഈ വേളയിൽ ദേവരകൊണ്ട, മന്ദാന കുടുംബങ്ങൾക്ക് എന്‍റെഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വെള്ളിത്തിരയിലെ തിരക്കഥകൾ ഇവർക്ക് പുതിയതല്ല, എന്നാൽ സ്നേഹം നിറഞ്ഞ ഇവരുടെ യഥാർത്ഥ ജീവിതത്തിലെ ഈ പുതിയ അധ്യായം സിനിമയിലെ മാന്ത്രികതയെക്കാൾ തിളക്കമുള്ളതായിരിക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ കത്തിലെ വാചകങ്ങള്‍.
Google Trending Topic: rashmika mandanna marriage