മഴയില്‍ എത്ര ജാഗ്രതവേണം?; കരുതേണ്ടത് എങ്ങനെയൊക്കെ?

കനത്തുപെയ്യുന്ന മഴ. എങ്ങനെ സ്കൂളില്‍പോകുമെന്ന് കുട്ടികള്‍ ആശങ്കപ്പെട്ടിട്ടുണ്ടാകും. അവധി അറിയിപ്പൊന്നുമില്ല. അങ്ങനെ മഴയില്‍ പലവഴിയില്‍ സ്കൂളുകളിലേക്ക് അവര്‍ എത്തുമ്പോള്‍, അല്ലെങ്കില്‍ എത്താനിരിക്കെ വരുന്നു, അവധി പ്രഖ്യാപനം. രാവിലെ 8.25ന്. എറണാകുളം ജില്ലയില്‍ ഇന്നുണ്ടായതാണ്. കുട്ടികളൊക്കെ സ്കൂളിലെത്തിയല്ലോ എന്ന് മനസിലായപ്പോള്‍ വരുന്നു, തിരുത്ത്. ആകെ ആശയക്കുഴപ്പം. പരാതിപ്രളയം. 

പരാതി അങ്ങ് കലക്ടറുടെ എഫ് ബി പേജില്‍ മാത്രമല്ല, കോടതിയും കയറി. അതിനപ്പുറം ഇത് കേരളത്തിനാകെ ജാഗ്രതയുടെ മണിക്കൂറുകളാണ്. ഒരു ദിവസത്തെ അലര്‍ട്ടില്ലാ സമയത്തിനുശേഷം എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. ആളുകളെ ഒഴിപ്പിക്കുന്നു. പമ്പയിലും അച്ചന്‍കോവിലാറിലും വെള്ളം ഉയരുകയാണ്. എറണാകുളത്ത് പെരിയാറിലും സ്ഥിതി അല്‍പം ഗുരുതരമാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ഈ മണിക്കൂറുകളില്‍ എത്ര ജാഗ്രതവേണം നമുക്ക്? കരുതേണ്ടത് എങ്ങനെയൊക്കെ?