വിജിലൻസ് വഴി സിപിഎമ്മിലെ പോരോ? ധനവകുപ്പിനെ മോശമാക്കുന്നോ..?

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്‌ഡ് മന്ത്രിസഭയ്ക്കുള്ളില്‍ത്തന്നെ അസംതൃപ്തി സൃഷ്ടിച്ചിരിക്കുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലന്‍സ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം  വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ ചിട്ടിയെ ഉപയോഗിക്കുന്നു, പൊള്ളച്ചിട്ടികളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നിങ്ങനെ പോകുന്നു കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍. ഇന്നലെത്തന്നെ ധനമന്ത്രി വിജിലന്‍സ് നടപടിയോടുള്ള അതൃപ്തി ശക്തമായ ഭാഷയില്‍ പരസ്യമാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് നടപടിയില്‍ നിന്ന് പിന്‍മാറിയില്ല. ഇതോടെ സിപിഎമ്മിനുള്ളിലെ പോരാണ് വിജിലന്‍സ് നടപടിക്ക് പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷം കളത്തിലിറങ്ങി. സംസ്ഥാനത്തെ ഒരു പ്രധാന ധനകാര്യസ്ഥാപനത്തില്‍ വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ അത് വകുപ്പു മന്ത്രി അറിയാതെയാവുമോ എന്നുള്ളത് പ്രധാന ചോദ്യം. പക്ഷേ അതിലും പ്രധാനം കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സംസ്ഥാന ഏജന്‍സിയും കേരളത്തിലെ കള്ളപ്പണ ഇടപാടുകള്‍ പിടികൂടുമ്പോള്‍ സംസ്ഥാനത്തേക്കുള്ള കള്ളപ്പണത്തിന്‍റെ ഒഴുക്ക് അത്രവലുതാണോ എന്നതാണ്. അതല്ല, ധനവകുപ്പിന്‍റെ മുഖം മോശമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ആഭ്യന്തരവകുപ്പിന്‍റേത്. വിജിലന്‍സ് ആരുടെ ചട്ടുകം...?