പന്ത് ആരുടെ കോർട്ടിൽ? ഒന്നാമൻ മുഖ്യനോ ഗവർണറോ?

ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിന്റെ രണ്ടാംദിനം തനിക്ക് നേരെയടിച്ച ബോള്‍ അതിശക്തമായി മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്ക് നീട്ടിയടിച്ച് ഗവര്‍ണറുടെ പവര്‍ഫുള്‍ ഷോട്ട്. ഇത് പഴയ നാട്ടുരാജ്യമല്ല, റസിഡന്റ് ആകണ്ട എന്ന മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തലിന് മറുപടിയായി,, എന്താണ് സര്‍ക്കാരും രാജ്ഭവനും തമ്മിലെ ബന്ധത്തെക്കുറിച്ച് ചട്ടം പറയുന്നത് എന്ന് വായിച്ച് കേള്‍പ്പിച്ച് ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. ഭരണനിര്‍വഹണച്ചട്ടം 34–2 വായിച്ച് കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കേസുകളുടെ കാര്യത്തില്‍ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രി ഗവര്‍ണറെ സമീപിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി രാജ്ഭവന്റെ അധികാരി. തീര്‍ന്നില്ല,  കൊളോണിയല്‍ കാലമല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മപ്പെടുത്തല്‍. എത്ര ഉന്നതനായാലും നിയമത്തിന് അതീതമല്ലെന്നും സര്‍ക്കാര്‍ തിരുത്തണമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീട്ടിയടിച്ച പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍ എവിടെയാണ് പതിക്കുന്നത്?