പ്രതീകാത്മക ചിത്രം
മുംബൈയിൽ 24കാരിയായ യുവതിയോട് യാത്രയ്ക്കിടെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഓട്ടോ ഡ്രൈവർക്ക് ജാമ്യം. പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചതായി പ്രാഥമിക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ദിൻദോഷി സെഷൻസ് കോടതി പ്രതിയായ ജിതേന്ദ്ര കുമാർ പപ്പു ബെർഗിക്ക് ജാമ്യം അനുവദിച്ചത്. ജൂൺ 4-ന് രാവിലെ ആറരയോടെ ഓഷിവാരയിലെ ഫൺ റിപ്പബ്ലിക് പരിസരത്ത് നിന്ന് ജുഹു-വെർസോവ ലിങ്ക് റോഡിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.
യാത്രയ്ക്കിടെ ഡ്രൈവർ ലൈംഗിക താൽപര്യം പ്രകടിപ്പിച്ചെന്നും സഭ്യമല്ലാത്ത പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 'നീ എനിക്ക് സഹോദരിയെപ്പോലെയാണ്. പക്ഷേ എനിക്ക് ലൈംഗികബന്ധത്തിന് താൽപര്യമുണ്ട്. നിന്നെപ്പോലുള്ള സ്ത്രീകളെ കാണുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കും. ഇപ്പോൾ എന്നെ ഒന്ന് തൊടാമോ' എന്ന രീതിയിലാണ് പ്രതി സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
പരാതിയെ തുടർന്ന് ജൂൺ 6-ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിക്ക് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ഇയാളുടെ ജാമ്യാപേക്ഷയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി എം. മൊഹിയുദ്ദീൻ എം.എ അനുകൂല ഉത്തരവിറക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75, 79, 351(2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
25,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയ്ക്കുള്ള ഒരു ജാമ്യക്കാരന്റെ ഉറപ്പുമാണ് ജാമ്യവ്യവസ്ഥ. പരാതിക്കാരിയെ പിന്തുടരാനോ ബന്ധപ്പെടാനോ അവരുടെ താമസസ്ഥലത്തോ സമീപപ്രദേശങ്ങളിലോ പ്രവേശിക്കാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു.
തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ഡി.എൻ. നഗർ പൊലീസ് സ്റ്റേഷനിൽ നിശ്ചിത ഇടവേളകളിൽ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.