Image Credit:X
കർണാടകയിലെ ഹുൻസൂരിൽ വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ യുവാവ് ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ താമസിച്ചിരുന്ന ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നിക്ഷിത (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെയും മക്കളുടെയും വായയും മൂക്കും പായ്ക്കിങ്ങിനുപയോഗിക്കുന്ന സെല്ലോടേപ്പുകൾ ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം ഹരീഷ് തൂങ്ങിമരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയായിട്ടും കുടുംബാംഗങ്ങളെ ആരെയും പുറത്തു കാണാതിരിക്കുകയും ഹരീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെ ഇദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്ത് വീട്ടിലെത്തി. സംശയം തോന്നി പോലീസിൽ വിവരമറിയിച്ചു. ഹുൻസൂർ ടൗൺ പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങുന്ന നിലയില്‍ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വായയിലും മൂക്കിലും കട്ടിയുള്ള ടേപ്പുകൾ ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ---
ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്
"ഞാൻ മുകളിലത്തെ മുറിയിൽ തൂങ്ങിമരിക്കുന്നു" – ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ കണ്ടെത്തിയ ഹരീഷിന്‍റെ കുറിപ്പിന്‍റെ തലക്കെട്ട് ഇതായിരുന്നു. ഇതിനു താഴെ "എന്റെ അവസാന ആഗ്രഹങ്ങൾ" എന്നെഴുതി തന്‍റെ സ്വത്തുക്കളുടെ വിവരങ്ങളും കടബാധ്യതകളും ആർക്കൊക്കെയാണ് സ്വത്ത് വീതിച്ചു നൽകേണ്ടത് എന്നതും കുറിച്ചുവച്ചിരുന്നു. മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ഡി സ്ഥലം സന്ദർശിച്ചു.
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയും റിയൽ എസ്റ്റേറ്റ് ബിസിനസ്സും നടത്തിവന്നിരുന്ന ഹരീഷ് നാട്ടിൽ സാമ്പത്തികമായി നല്ല നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാൽ, അടുത്തിടെ ഹരീഷിന്‍റെ രണ്ട് സ്വത്തുക്കൾ ബാങ്കുകൾ ജപ്തി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളുമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്. ഹുൻസൂർ ടൗൺ പോലീസ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.