AI Image
കോളജ് സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തന്നെ പഴയ സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും നഗ്ന വിഡിയോ പകര്‍ത്തുകയും മതംമാറ്റുകയും ചെയ്തുവെന്നും യുവതി. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് പരാതിക്കാരി. സംഭവത്തില്‍ രണ്ട് അയാസ് മദ്രേ, അമീന്‍ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2025 ഫെബ്രുവരി എട്ടിനാണ് സംഭവമുണ്ടായത്. റീ യൂണിയനായി അയാസ് 24കാരിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. മുറിയിലെത്തിയതോടെ ലഹരി കലര്‍ത്തിയ പാനീയം നല്‍കി. ബോധരഹിതയായ യുവതിയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും നഗ്ന വിഡിയോ പകര്‍ത്തുകയും ചെയ്തു. ബോധം വന്ന യുവതിയെ ഈ വിഡിയോ കാണിച്ച് മതംമാറ്റുകയും പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിന് വിഡിയോ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നാലുലക്ഷം രൂപയും ഇവര്‍ യുവതിയില്‍ നിന്ന് ആവശ്യപ്പെട്ടു.
'എന്നെ വെറുതേ വിടൂ'വെന്ന് ഒരു യുവതി കെഞ്ചിപ്പറയുന്നതിന്‍റെ വിഡിയോ അടുത്തയിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയാസിനെയും വിഡിയോയില്‍ കാണാമായിരുന്നു. ബാക്ഗ്രൗണ്ടില്‍ മതശ്ലോകങ്ങളും കേള്‍ക്കാമായിരുന്നു. തുടര്‍ന്ന് ഉര്‍ദുവിലെന്തോ അയാസ് ചൊല്ലിയെന്നും ആ വെള്ളം തന്‍റെ തലയിലൂടെ ഒഴിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടോത്രം ചെയ്താണെന്നും തന്നെ മയക്കിക്കിടത്തി പലവട്ടം ലൈംഗികമായി ഉപയോഗിച്ചുവെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി.
മാര്‍ച്ച് 31ന് യുവതിയെ ബ്ലാക്മെയില്‍ ചെയ്ത് അയാസ് കല്‍മേശ്വറിലേക്ക് വിളിച്ചുവരുത്തി. ഇവിടെ എത്തിയപ്പോള്‍ മതപുരോഹിതനുണ്ടായിരുന്നുവെന്നും ഇവിടെ വച്ചാണ് മതംമാറ്റം പൂര്‍ത്തിയാക്കിയതെന്നും യുവതി പറയുന്നു. തുടര്‍ന്ന് അയാസുമായി നിക്കാഹും കഴിപ്പിച്ചു. നിര്‍ബന്ധിച്ച് മാംസ ഭക്ഷണം കഴിപ്പിച്ചുവെന്നും ഹോട്ടലിലെത്തിച്ച് വീണ്ടും കൂട്ടബലാല്‍സംഗം നടത്തിയെന്നും യുവതി വിശദീകരിക്കുന്നു. യുവതിയുടെ പരാതിയിലും വിഡിയോയുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് കേസെടുത്തതും രണ്ടുപേരെ അറസ്റ്റ് ചെയ്തതും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.