പബ്ബില്‍ വേഷംമാറിയെത്തി വനിതാ ഡിസിപി പൊക്കിയത് വന്‍ സെക്സ് റാക്കറ്റിനെ.  ക്ലബ് മസ്തി എന്നറിയപ്പെടുന്ന 'കിങ്‌സ് ആൻഡ് ക്യൂൻസ്' പബ്ബിലാണ് മിന്നൽ റെയ്ഡ് നടത്തിയത്. ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.  

സൈബരാബാദിലെ കുകട്ള്ളി ഡിസിപിയായ റിതിരാജാണ് നഗരത്തിലെ  പ്രമുഖ പബ്ബിൽ നടന്നിരുന്ന അനാശാസ്യപ്രവർത്തനങ്ങളും നിയമലംഘനങ്ങളും കൈയോടെ പിടികൂടിയത്. പബ്ബിൽ അനാശാസ്യപ്രവർത്തനങ്ങളും പെൺവാണിഭവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വനിതാ ഡിസിപി ഇവിടെ വേഷംമാറിയെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ കൂടുതൽ പോലീസെത്തി പരിശോധന നടത്തുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ‌

പബ്ലിനുള്ളില്‍ പെണ്‍വാണിഭം നടന്നിരുന്നതായും പ്രായപൂർത്തിയാകാത്തവർക്ക് പബ്ബിൽ പ്രവേശനം അനുവദിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവർക്ക് മദ്യവും വിളമ്പി.. ഇതിനുപുറമേ പുരുഷന്മാരായ ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേകം സ്ത്രീകളെ പബ്ബിൽ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ സ്ത്രീകൾ അടുപ്പംസ്ഥാപിക്കുന്ന പുരുഷന്മാർക്ക് ഭീമമായ ബിൽ നൽകുന്നതും ഇതുവഴി പണം തട്ടിയെടുക്കുന്നതും പതിവാണെന്നും പോലീസ് പറഞ്ഞു.പെൺവാണിഭത്തിന് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും പബ്ബിൽ മാനേജ്‌മെന്റ് ഒരുക്കിയിരുന്നു. കഴിഞ്ഞവർഷം പബ്ബിനെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇതിനുശേഷവും നിയമലംഘനങ്ങൾ തുടർന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് റിതിരാജ്. കുകട്പള്ളി ഡിസിപിയായി ചാർജെടുക്കും മുൻപ് മഥാപുർ സോണിലെ കുപ്രസിദ്ധമായ സൈബർ കേസുകളടക്കം അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥയാണ് റിതിരാജ്. അടുത്തിടെ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്‍റെ മകൻ ബണ്ടി ഭഗീരഥ് സായ് ഉൾപ്പെട്ട പോക്‌സോ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നയിച്ചതും റിതിരാജായിരുന്നു.

ENGLISH SUMMARY:

A woman DCP, posing undercover, led a surprise raid at Hyderabad's Kings and Queens Pub, popularly known as Club Masti, exposing an alleged sex racket. Four women and five men were taken into police custody during the operation.