ചെന്നൈ എഗ്മോർ - ഗുരുവായൂർ ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ എസ്.ഐയെ കണ്ട് റെയില്‍വേ പൊലീസ് സംഘം സല്യൂട്ടടിച്ചു. തിരിച്ചുള്ള പ്രതികരണം വെടിപ്പല്ലാതായതോടെ യഥാര്‍ഥ പൊലീസിന് ചില സംശയം. ചോദ്യം ചെയ്യയില്‍ കുടുങ്ങിയത് വ്യാജ പൊലീസ്. പൊലീസ് ആകാനുള്ള അതിയായ ആഗ്രഹം കൊണ്ട് ട്രെയിനിൽ എസ്.ഐ യുടെ യൂണിഫോം ധരിച്ച് യാത്ര നടത്തിയ യുവാവാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി അഖിലേഷിനെയാണ് ആലപ്പുഴ റെയിൽവേ പൊലീസ് പിടികൂടിയത്.
ചെന്നൈ എഗ്മോർ - ഗുരുവായൂർ ട്രെയിനിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ട്രെയിൻ കായംകുളം സ്റ്റേഷൻവിട്ടപ്പോൾ പരിശോധന നടത്തിയ റെയിൽവരെ പൊലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തു. എസ്.ഐ യുടെ ഭാഗത്ത് നിന്ന് തിരിച്ചുണ്ടായ പ്രതികരണത്തിൽ തോന്നിയസംശയമാണ് വ്യാജ എസ്ഐയെ കുടുക്കിയത്. ചോദ്യം ചെയ്യപ്പോൾ തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്.ഐയാണെന്നും പറഞ്ഞു. തൊപ്പിയടക്കമുള്ള വേഷത്തിനൊപ്പം പൊലീസിന്‍റെ ഔദ്യോഗികചിഹ്നവുമുണ്ടായിരുന്നു. യൂണിഫോമിൽ പേരുമുണ്ടായിരുന്നു.
അന്വേഷണത്തിൽ ഇത് കളവാണെന്ന് തിരിച്ചറിഞ്ഞതോടെ ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് എസ്.ഐ കെ. ബിജോയ്കുമാറിന്‍റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ് തൃശൂരിൽ പി.എസ്.സി പരീക്ഷയെഴുതാൻ പോകുകയാണെന്ന് സമ്മതിച്ചത്. ചെറുപ്പം മുതൽ പൊലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല. അത് സഫലമാക്കാനാണ് പൊലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്രചെയ്തതെന്നാണ് പറയുന്നത്. അതേസമയം, യൂണിഫോം ദുരുപയോഗം നടത്തിയോയെന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ഔദ്യോഗിക ചിഹ്നവും വേഷവും ദുരുപയോഗിച്ചുവെന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.