ആലപ്പുഴയിൽ തെരുവ് നായ ആക്രമണത്തിൽ 25 പേർക്ക് പരുക്കേറ്റു. കായംകുളത്തും ആലപ്പുഴ ആര്യാട്, കൊറ്റംകുളങ്ങര ഭാഗങ്ങളിലുമാണ് തെരുവ് നായ ആക്രമണം. കടിയേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കായംകുളം മേടമുക്ക് ജങ്ങ്ഷനിൽ രാവിലെ എട്ടരയോടെയാണ് മാർക്കറ്റിലേക്ക് പോയവരെയും റോഡിലൂടെ സഞ്ചരിച്ചവരെയും നായ ആക്രമിച്ചത്. 10 പേർക്ക് കടിയേറ്റു. സാരമായി പരുക്കേറ്റ കായംകുളം സ്വദേശികളായ നസീർ, സരള, ബംഗാളുകാരനായ അതിഥി തൊഴിലാളി സൈജു, ആറു വയസ്സുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി. ഏതാനും ദിവസമായി നായയെ മാർക്കറ്റ് ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് ആലപ്പുഴ ആര്യാട് ഭാഗത്ത് കുട്ടിയടക്കം15 പേരെ നായ ആക്രമിച്ചത്. പിന്നീട് നായയെ പിടികൂടി. കായംകുളത്തും ആലപ്പുഴയിലും ആൾക്കാരെ ആക്രമിച്ച നായകൾക്ക് പേവിഷ ബാധയുണ്ടോ എന്ന് പരിശോധിക്കും.