വിവാഹത്തട്ടിപ്പിന് പിടിയിലായ രേഷ്മ.
പത്തോളം യുവാക്കളെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ഈ മാസം അഞ്ചിന് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗവുമായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു രേഷ്മ. പല കണ്ണീര്‍കഥകളും മെനഞ്ഞ് യുവാക്കളെ പറ്റിക്കാന്‍ മിടുക്കിയായ രേഷ്മയുടെ വാക്കുകള്‍ പഞ്ചായത്തംഗമായ യുവാവും വിശ്വസിച്ചു. പക്ഷേ വിവാഹം നടത്താനിരുന്ന അന്ന് രേഷ്മയുടെ മുഖംമൂടി അഴിഞ്ഞുവീണു. വധുവായി ഒരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറിലേക്ക് കയറിയ രേഷ്മയെ അന്ന് കാത്തിരുന്നത് താലിച്ചരടായിരുന്നില്ല, കൈവിലങ്ങായിരുന്നു. ALSO READ; രേഷ്മയെ കുടുക്കിയത് കുളി; ബ്യൂട്ടി പാർലറും പണിയായി
മുപ്പത് വയസ്സാണ് രേഷ്മയുടെ പ്രായം. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി രേഷ്മ ഒളിച്ചോടി. 2014ലായിരുന്നു അത്. 2017 വരെ ഇരുവരും ഒന്നിച്ച് താമസിച്ചു. പിന്നീട് പിരിഞ്ഞു. ഇതിനുശേഷം 2022 ആയപ്പോഴേക്കും രേഷ്മ നാല് വിവാഹങ്ങള്‍ കഴിച്ചു. ഇതിനിടെ 2023ല്‍ രേഷ്മയ്ക്ക് ഒരു കുഞ്ഞുണ്ടായി. എന്നിട്ടും നിര്‍ത്തിയില്ല. 2025 ഫെബ്രുവരി 19നും ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ മാര്‍ച്ച് ഒന്നിനും ഓരോ വിവാഹങ്ങള്‍ കഴിച്ചു. ഏപ്രില്‍ മാസത്തിലും ഒരു വിവാഹം നിശ്ചയിച്ചതാണ്. പക്ഷേ വിവാഹമുറപ്പിച്ച യുവാവ് അപകടത്തില്‍പെട്ടതിനാല്‍ അത് നടന്നില്ല. അവസാനമായി രേഷ്മ വിവാഹം കഴിച്ചത് പിടിക്കപ്പെടുന്നതിന് 45 ദിവസം മുന്‍പ്. പത്തായത്തംഗവുമായി ഈ മാസം അഞ്ചിന് വിവാഹം നടക്കുമെന്നാണ് കരുതിയിരുന്നത്. പിന്നാലെ 12–ാം തീയതി മറ്റൊന്നുകൂടി നിശ്ചയിച്ചുറപ്പിച്ചാണ് രേഷ്മ പോയത്. ALSO READ; 'അമ്മയ്ക്കെന്നെ കല്യാണം കഴിപ്പിക്കാന്‍ ഇഷ്ടമല്ല ചേട്ടാ; ദത്തെടുത്തതാ'; കണ്ണീര്‍ക്കഥ പൊളിച്ച് പ്രതിശ്രുത വരന്‍
മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. പത്ത് വിവാഹം കഴിച്ച് പതിനൊന്നാമത്തെ വിവാഹത്തിനായി ഒരുങ്ങിയിറങ്ങിയപ്പോള്‍ കുടുങ്ങി. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ കയറിയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരമാണ് കള്ളി പൊളിച്ചത്. കുളി കഴിഞ്ഞ് വിവാഹത്തിനൊരുങ്ങാന്‍ ബ്യൂട്ടി പാർലറിൽ പോകാം എന്ന് രേഷ്മ പറഞ്ഞു. പക്ഷേ കുളിമുറിയില്‍ കയറിയ രേഷ്മ കുളിച്ചില്ല. ഇത് പ്രതിശ്രുത വരന്‍റെ സുഹൃത്തിന്‍റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെ തലനാരിഴയ്ക്ക് യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടു.