ജെആര്‍ഡി ടാറ്റ ഹൊസൂരിലെ ടൈറ്റന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നു. Image Credit: titan.co.in

  • ടൈറ്റനില്‍ ടാറ്റയേക്കാള്‍ ഓഹരി കൈവശം വച്ചിരിക്കുന്നത് തമിഴ്നാട് സര്‍ക്കാര്‍ കമ്പനിയാണ്.

നിങ്ങള്‍ ഒരു ഫാസ്റ്റ്ട്രാക്ക് വാച്ച് വാങ്ങുമ്പോഴും തനിഷ്കില്‍ നിന്ന് ഒരു ആഭരണം വാങ്ങുമ്പോഴും പണം ടാറ്റ ഗ്രൂപ്പിലേക്കാണ് പോകുന്നതെന്നാണ് പലരും കരുതുക. എന്നാല്‍ ടൈറ്റനില്‍ ടാറ്റ സണ്‍സിനേക്കാള്‍ കൂടുതല്‍ ഓഹരി കൈവശം വച്ചിരിക്കുന്നത് തമിഴ്നാട് സര്‍ക്കാരിന്റെ സ്ഥാപനമായ തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (TIDCO) ആണ്. വര്‍ഷന്തോറും കോടിക്കണക്കിന് രൂപ ലാഭവിഹിതമായി സ്വന്തമാക്കുന്ന ഈ സ്ഥാപനത്തിന്റെ ടൈറ്റനിലെ ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 1.19 ലക്ഷം കോടി രൂപയാണ്.

 

എങ്ങനെ ടൈറ്റനില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപനത്തിന് ഇത്രയും വലിയ ഓഹരി ലഭിച്ചു?

1984-ല്‍ ഇന്ത്യയില്‍ ലൈസന്‍സ് രാജ് നിലനിന്നിരുന്ന കാലത്താണ് ടൈറ്റന്‍ രൂപംകൊള്ളുന്നത്. അന്ന് വാച്ച് നിര്‍മാണത്തിന് സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമായിരുന്നു. ലൈസന്‍സും സര്‍ക്കാര്‍ പിന്തുണയും ഉണ്ടായിരുന്ന തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും (TIDCO), ടാറ്റ ഗ്രൂപ്പും ചേര്‍ന്നാണ് സംയുക്ത സംരംഭമായി ടൈറ്റന്‍ ആരംഭിച്ചത്.

ലക്ഷകണക്കിന് പേരുടെ പ്രശ്നം പരിഹരിച്ചു; ഗൂഗിളിന്‍റെ കയ്യിലെത്തിയ Where Is My Train

ടാറ്റ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന  സെർക്സസ് ദേശായി (Xerxes Desai) യുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കുശേഷം ടാറ്റ ഗ്രൂപ്പും TIDCOയും കമ്പനിയുടെ പ്രമോട്ടര്‍മാരായി. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ ഹൊസൂരിലെ SIPCOT ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിലായിരുന്നു ടൈറ്റന്റെ ആദ്യ നിര്‍മാണശാല സ്ഥാപിച്ചത്. വലിയ വ്യവസായ നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് വ്യവസായ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ തീരുമാനം. പിന്നീട് ഹൊസൂര്‍ രാജ്യത്തെ പ്രധാന നിര്‍മാണ കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നു.

ടാറ്റയേക്കാള്‍ വലിയ പ്രമോട്ടര്‍

കമ്പനി വളര്‍ന്നപ്പോഴും TIDCO തന്റെ ഓഹരികള്‍ വിറ്റഴിച്ചില്ല. ഇന്ന് ടൈറ്റനില്‍ 27.88 ശതമാനം ഓഹരികളാണ് (24,74,76,720 ഓഹരികള്‍) TIDCOയുടെ കൈവശമുള്ളത്. അതേസമയം ടാറ്റ സണ്‍സിന്റെ ഓഹരി 20.84 ശതമാനമാണ്. അതുകൊണ്ടുതന്നെ ടാറ്റ സണ്‍സിനേക്കാള്‍ വലിയ പ്രമോട്ടര്‍ ഓഹരിയുള്ള സ്ഥാപനമാണ് TIDCO.

ടൈറ്റന്റെ ഓഹരി വില 4,862 രൂപ എന്ന കണക്കുപ്രകാരം TIDCOയുടെ ഓഹരികളുടെ വിപണി മൂല്യം ഏകദേശം 1.19 ലക്ഷം കോടി രൂപയാണ്.

കോടികളുടെ ലാഭവിഹിതം

2025-26 സാമ്പത്തിക വര്‍ഷത്തേക്കായി ടൈറ്റന്‍ ഓഹരിയൊന്നിന് 15 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതുപ്രകാരം TIDCOയ്ക്ക് മാത്രം ലഭിക്കുന്ന ലാഭവിഹിതം ഏകദേശം 371.21 കോടി രൂപയാണ്.

ബാങ്കില്‍ എഫ്.ഡിയുണ്ടോ? നിയമം മാറിയത് അറിഞ്ഞില്ലേ...; പലിശ നിരക്കില്‍ മാറ്റം ഇങ്ങനെ

കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഓഹരികള്‍ കൈവശം നിലനിര്‍ത്തിയതിലൂടെ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപനത്തിന് ഇന്ന് നൂറുകോടികളുടെ വാര്‍ഷിക ലാഭവിഹിതവും ലക്ഷക്കണക്കിന് കോടി രൂപയുടെ ഓഹരി മൂല്യവുമാണ് സ്വന്തമായിരിക്കുന്നത്.

ENGLISH SUMMARY:

Titan Company, famous for brands like Fastrack and Tanishq, has a unique ownership structure where the Tamil Nadu government holds a larger stake than the Tata group. Founded in 1984 as a joint venture between the Tamil Nadu Industrial Development Corporation (TIDCO) and the Tata Group, the name Titan itself is derived from TI (Tata Industries) and TAN (Tamil Nadu). Today, TIDCO holds a massive 27.88% stake in Titan valued at approximately Rs 1.19 lakh crore, surpassing Tata Sons' 20.84% share. This strategic partnership yields extraordinary financial returns, with the Tamil Nadu government earning over Rs 371 crore in annual dividends.