വാണിജ്യ ഉപയോക്താക്കൾക്ക് പെട്രോളും ഡീസലും റീട്ടെയിൽ പമ്പുകളിൽനിന്ന് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ മറ്റന്നാള്‍ മുതൽ കേന്ദ്രം പിൻവലിച്ചു. ഇതോടെ ഗതാഗത സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ വീണ്ടും ഇന്ധനം വാങ്ങാം.
വിതരണം തുല്യമായി ഉറപ്പാക്കാനും പൂഴ്ത്തിവെപ്പ് തടയാനും രാജ്യത്ത് തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കാനുമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 200 ലീറ്റര്‍ എന്ന പരിധിയാണ് ഒഴിവാക്കുന്നത്. റീട്ടെയിൽ വിലയും ബൾക്ക് വിതരണവിലയും തമ്മിലുള്ള വ്യത്യാസത്തെ തുടർന്ന് പ്രതിസന്ധി രൂപപ്പെട്ടിരുന്നു.
ട്രക്കിങ് കമ്പനികൾ ഉൾപ്പെടെയുള്ള വാണിജ്യ ഉപഭോക്താക്കൾ സർക്കാർ എണ്ണക്കമ്പനികളുടെ പമ്പുകളിലേക്ക് മാറിയതോടെ വിതരണ സമ്മർദം വിപണിയിലുണ്ടായി. സ്ഥിതി സാധാരണ നിലയിലായതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.