തീവ്രപ്രചാരണത്തിന്റെ തിരയടങ്ങി. പഞ്ചാബും ഗോവയും ഇന്നു പോളിങ് ബൂത്തിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ വിശാലമായ തിരഞ്ഞെടുപ്പിന്റെ തുടക്കമായാണ് ഇന്നു രണ്ടു സംസ്ഥാനങ്ങളിൽ വോട്ടിങ് നടക്കുന്നത്. പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്.
1.98 കോടി വോട്ടർമാരും. ചെറിയ സംസ്ഥാനമായ ഗോവയിൽ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാർഥികൾ മൽസരിക്കുന്നു. 11 ലക്ഷം മാത്രം വോട്ടർമാർ. പഞ്ചാബിൽ ബിജെപി–അകാലിദൾ സഖ്യവും ഗോവയിൽ ബിജെപിയുമാണ് അധികാരത്തിൽ.
ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടമാണു നടക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി പോരാട്ടം കടുപ്പിച്ചപ്പോൾ ത്രികോണ മൽസരച്ചൂടിലായി സംസ്ഥാനം. നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തിരഞ്ഞെടുപ്പായതിനാൽ കേന്ദ്രസർക്കാരിന്റെ നടപടികൾ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തൽ കൂടിയാണിത്.
പഞ്ചാബിൽ ജനവിധി തേടുന്നവരിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്, മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഉപമുഖ്യമന്ത്രിയും ബാദലിന്റെ മകനുമായ സുഖ്ബീർ ബാദൽ എന്നീ പ്രമുഖരുണ്ട്. സ്വന്തം തട്ടകമായ പട്യാലയ്ക്കൊപ്പം അകാലികളുടെ കോട്ടയായ ലാംബിയിൽ പ്രകാശ് സിങ് ബാദലിനെതിരെയും അമരീന്ദർ മൽസരിക്കുന്നുണ്ട്.
പട്യാലയിൽ അമരീന്ദറിനെ നേരിടുന്നതു മുൻ കരസേനാമേധാവി ജെ.ജെ.സിങ്ങാണ്. ജലാലാബാദിൽ സുഖ്ബീറിനെതിരെ മൽസരിക്കുന്നത് ആം ആദ്മിയുടെ ഭഗവന്ത് മാനാണ്. അമൃത്‍സർ ഈസ്റ്റിൽ ബിജെപി വിട്ടെത്തിയ ക്രിക്കറ്റർ നവജ്യോത് സിങ് സിദ്ദുവിനു കോൺഗ്രസിൽ കന്നിപ്പോരാട്ടം.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രജീന്ദർ കൗർ ഭട്ടൽ, യൂത്ത് കോൺഗ്രസ് നേതാവ് രാജാ അമരീന്ദർ സിങ് തുടങ്ങിയവരാണ് മൽസരരംഗത്തുള്ള മറ്റു പ്രമുഖർ. അമരീന്ദർ രാജിവച്ചതിനെത്തുടർന്ന് ഒഴിവു വന്ന അമൃത്‌സർ ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.
ഗോവയിൽ അഞ്ചു മുൻ മുഖ്യമന്ത്രിമാരാണു മൽസരരംഗത്തുള്ളത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, രവിനായിക്, ദിഗംബർ കാമത്ത്, പ്രതാപ് സിങ് റാണെ, ലൂസിഞ്ഞോ ഫെലേറിയോ എന്നിവരാണു മുൻ മുഖ്യൻമാർ. ചർച്ചിൽ അലിമാവോ ക്ലബ് ഉടമയും കോൺഗ്രസ് നേതാവുമായിരുന്ന ചർച്ചിൽ അലിമാവോ എൻസിപി ടിക്കറ്റിലാണ് ഇക്കുറി മൽസരിക്കുന്നത്.
മുൻ ആർഎസ്എസ് നേതാവ് സുഭാഷ് വെലിങ്കാക്കറുടെ നേതൃത്വത്തിൽ ബിജെപി വിമതരും ശിവസേനയും ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ഒന്നിക്കുന്നത് ബിജെപിക്ക് തലവേദനയാണ്. പഞ്ചാബിൽ പണവും മദ്യവും ഒഴുകുന്നതു തടയാൻ പതിനയ്യായിരത്തോളം പ്രവർത്തകർ ബട്ടൺസിൽ രഹസ്യ ക്യാമറയുമായി ബൂത്ത് പരിസരത്തുണ്ടാകുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്