കേരളത്തിലടക്കം ഭൂമിവാങ്ങിക്കൂട്ടിയ ഗോവയിലെ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കവലേക്കെർക്കെതിരെ അനധികൃത സ്വത്തുസമ്പാദനകേസ്. കവലേക്കുടെ പനജിയിലെ വീട്ടിലും, ഓഫീസിലും റെയ്ഡ് നടത്തിയശേഷം, അഴിമതി വിരുദ്ധവിഭാഗമാണ് കേസ് ഫയൽചെയ്തത്. 2012മുതലുള്ള രണ്ടുവർഷ കാലയളവിൽ പത്തനംതിട്ട പെരുനാട്ടിൽമാത്രം, കവലേക്കർ 14പേരുടെ ഭൂമിവാങ്ങിയതിന് തെളിവ് ലഭിച്ചു.
ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെൻറ് കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് മുപ്പതോളം ഭൂമിയിടപാട് നടത്തിയകേസിലാണ് കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കവലേക്കെർക്കെതിരെ കേസെടുത്തത്. നേതാവിൻറെ പനജിയിലെ വീട്ടിലും, ഓഫീസിലും മണിക്കൂറുകൾനീണ്ട റെയ്ഡിൽ, അഴിമതി വിരുദ്ധവിഭാഗം കണ്ടെത്തിയത് കോടികളുടെ ഭൂമി-പണമിടപാടുകൾ. പത്തനംതിട്ട ജില്ലയിലെ പെരുനാട്ടിൽമാത്രം 14 ഭൂമിയിടപാടാണ് കവലേക്കർ നടത്തിയത്. ഇത് ആകെ 64ഏക്കറോളംവരും.
പത്തനംതിട്ടയിലെ ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങൾ രണ്ടുവർഷംമുൻപ് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. കേരളത്തിനെ കുടാതെ ഗോവയിലുമുണ്ട് അനധികൃത ഇടപാടുകൾ. പനജി ഉൾപ്പെടെ വിവിധയിടങ്ങളിൽ പത്തിലധികം സ്വത്തുക്കൾ കവലേക്കറുടെപേരിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. കവലേക്കറിൻറെയും ഭാര്യ സാവിത്രി കവലേക്കറിന്റേയും പേരിലുള്ള ഭൂമിയിടപാടുകളിൽ നാലുകോടി എഴുപത്തിയെട്ടുലക്ഷംരൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
അതേസമയം, റെയ്ഡും കേസും രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതരകക്ഷികളിലെ എംഎൽഎമാരെ ഭീഷണിപ്പെടുത്തി സ്വന്തം പാർട്ടിയിലെത്തിക്കാൻ ബിജെപിയും മുഖ്യമന്ത്രി മനോഹർ പരീക്കറും ശ്രമിക്കുന്നതായി, കോൺഗ്രസ് അധ്യക്ഷൻ ശാന്താറാം നായിക് ആരോപിച്ചു. നിലവിൽ, പ്രതിപക്ഷനേതാവും കുപ്പേം മണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമാണ് കവലേക്കർ.