അടിയന്തരാവസ്ഥയ്ക്കും രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും ശേഷം മാലദ്വീപില്‍നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സംയുക്തപ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയം. ദ്വീപുരാജ്യത്തെ ജനാധിപത്യപാതയില്‍ മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ വിജയമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. ജനാധിപത്യസ്ഥാപനങ്ങളെയെല്ലാം വിലയക്കെടുത്തിട്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രസിഡന്‍റ് അബ്ദുള്ള യമീന് സാധിച്ചില്ല.
പോളിങ്ങിന്‍റെ തൊട്ടുതലേന്ന് പ്രതിപക്ഷ പാര്‍ട്ടിയുംട ഓഫീസില്‍ നടന്ന റെയ്ഡ് , മാലദ്വീപ് തിരഞ്ഞെടുപ്പിന്‍റെ യഥാര്‍ഥമുഖം വ്യക്തമാക്കുന്നതായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും രണ്ട് മുന്‍ പ്രസിഡന്‍റുമാരില്‍ ഒരാളെ വീട്ടുതടങ്കലിലാക്കിയും മറ്റൊരാളെ നാടുകടത്തിയും സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ളവരെ ജയിലിലാക്കിയും ജനാധിപത്യത്തിന്‍റെ വേരറുക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ശേഷമാണ് അബ്ദുള്ള യമീന്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എതിര്‍ശബ്ദങ്ങളെയെല്ലാം നിശബ്ദരാക്കി രാജ്യത്തെ വീണ്ടും ഏകാധിപത്യപാതയില്‍ നയിക്കാനായിരുന്നു പ്രസിഡന്‍റിന്‍റെ ശ്രമം. അഴിമതിക്കുറ്റം ആരോപിച്ചു ജയിലിലിടച്ച ഒൻപതു പ്രമുഖ പ്രതിപക്ഷ നേതാക്കളെ വിട്ടയയ്ക്കാനുള്ള സുപ്രീം കോടതി വിധി മാനിക്കാതെ ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റുചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീൻ നിയമവാഴ്ച അട്ടിമറിച്ചു. ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം നോക്കുകുത്തിയാക്കിയ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും അധികാരദുര്‍വിനിയോഗം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ശന മാധ്യമനിയന്ത്രണമുള്ള രാജ്യത്ത് സര്‍കക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും നിശബ്ദരാക്കി പ്രസിഡന്‍റ്. പക്ഷേ 2008ല്‍ ജനാധിപത്യ്ത്തിലേക്ക് ചുവടുവച്ചശേഷം നടന്ന ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയത് കുഞ്ഞന്‍ രാജ്യത്തെ യുവജനതയായിരുന്നു. മാലിദ്വീപിന്‍റെ സ്വാതന്ത്ര്യവും ജനാധിപത്യവും അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമായിരുന്നു.
25 വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന,ഇബ്രാഹിം മുഹമ്മദ് സോലിഹ് ഏറ്റെടുത്തത് വന്‍ വെല്ലുവിളിയായിരുന്നു. മുപ്പതു വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് മാലദ്വീപ് ബഹുകക്ഷി ജനാധിപത്യരാജ്യമായി മാറ്റിയ മുഹമ്മദ് നഷീദ് അടക്കം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം നാടുകടത്തപ്പെടുകയോ വീട്ടുടങ്കലിലാവുകയോ ചെയ്തിരുന്നു. ഇസ്ലാമിക തീവ്രവാദത്തിന് രാജ്യത്ത് വേരുറപ്പിക്കാനുള്ള സാഹചര്യവുമൊരുങ്ങി യമീന്‍ ഭരണത്തില്‍.. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീംകോടതിയും പ്രസിഡന്റ് നിയന്ത്രിക്കുമ്പോള്‍ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് എന്നത് അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ യമീനും അദ്ദേഹത്തിന്‍റെ രാജ്യവും വന്‍തോതിലുള്ള ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. യഥാര്‍ഥത്തില്‍ജനാധിപത്യരാജ്യമായി മാലദ്വീപ് തുടരണോ എന്നത് സംബന്ധിച്ച ജനഹിത പരിശോധനയായിരുന്നു ഈ തിരഞ്ഞെടുപ്പ്. നാലുലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്തെ പോളിങ് ബൂത്തുകളിലെല്ലാം രാവിലെ മുതല്‍ കണ്ട വോട്ടര്‍മാരുടെ നീണ്ട നിര രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ജനങ്ങളുടെ താല്‍പര്യംവ്യക്തമാക്കുന്നതായിരുന്നു.
പരിണിതപ്രജ്ഞനായ മുഹമ്മദ് സോലിഹ് ഒരുഘട്ടത്തിലും പക്വതയും മാന്യതയും കൈവിട്ടില്ല. അദ്ദേഹത്തിന്‍റെ പൊതുസ്വീകാര്യതയുടെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. യമീന്‍ സര്‍ക്കാരിന്‍റെ അഴിമതിയും ജനാധിപത്യവിരുദ്ധ നീക്കങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനായി. പരിമിതികള്‍ക്കുള്ളില്‍ നടന്ന പ്രചാരണത്തിലും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ സോലിഹിന് കഴിഞ്ഞു. ജനവിധിയെ മാനിച്ച് സമാധാനപരമായ ഭരണമാറ്റത്തിന് അബ്ദുല്ല യമീന്‍ തയാറാകണമെന്ന് സോലിഹ് ആവശ്യപ്പെടുന്നു.
ദ്വീപ് രാജ്യത്ത് സമാധാനം പുലരണമെങ്കില്‍ മുഹമ്മദ് സോലിഹിനും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. പിന്തുണച്ച നാല് പ്രതിപക്ഷപാര്‍ട്ടികളെയും ഒന്നിച്ചുനിര്‍ത്തി മുന്നോട്ടുപോവുക എന്നതാണ് പ്രധാന വെല്ലുവിളി. വികസനത്തിന്‍റെ പേരില്‍ ചൈനയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് യമീന്‍ സര്‍ക്കാര്‍ കടമായി വാങ്ങിയ വന്‍തുക എങ്ങനെ മടക്കി നല്‍കുമെന്നതാണ് മറ്റൊരു പ്രശ്നം.
ആങ്കര്‍: മാലദ്വീപ് തിരഞ്ഞെടുപ്പു ഫലം ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നതാണ്. പരമ്പരാഗത സുഹൃത്തുക്കളായ ഇന്ത്യയെ അകറ്റി ചൈനയോട് കൈകോര്‍ക്കാനുള്ള അബ്ദുല്ല യമീന്‍റെ ശ്രമങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇന്ത്യന്‍മഹാസമുദ്രത്തിലെ തന്ത്രപ്രധാന മേഖലയായ മാലദ്വീപിലെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.
മാലെയും ഹുളുമാലെ വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഈ കൂറ്റന്‍ പാലമടക്കം നിരവധി വന്‍ പദ്ധതികളാണ് ചൈന മാലദ്വീപില്‍ നടപ്പാക്കുന്നത്. അധികാരത്തിലെത്തിയതുമപതല്‍ ചൈനീസ് നിക്ഷേപപദ്ധതികളെ സ്വാഗതം ചെയ്തു പ്രസിഡന്‍റ് യമീന്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് പ്രയോജനകരമാണ് ഈ സൗഹൃദം. 1.3 ബില്യണ്‍ ഡോളറാണ് ഈ കുഞ്ഞന്‍ രാജ്യത്തിന് ചൈന കടമായി നല്‍കിയിരിക്കുന്നത്. എന്നുവച്ചാല്‍ തലമുറകളോളം മാലദ്വീപ് ചൈനയോട് കടപ്പെട്ടിരിക്കുമെന്നര്‍ഥം. ജനാധിപത്യത്തില്‍ നിന്ന് ദ്വീപുരാജ്യത്തെ യമീന്‍റെ ഏകാധിപത്യത്തിലേകക്് നയിക്കുക എന്നത് ചൈനീസ് താല്‍പര്യം കൂടിയായിരുന്നു.
എക്കാലത്തെയും സുഹൃത്തുംലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവുമായ ഇന്ത്യയയില്‍ നിന്ന് മാലെയെ അകറ്റുക എന്ന ബെയ്ജിങ് തന്ത്രമാണ് ദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ഇന്ത്യ ആദ്യം എന്ന മാലദ്വീപിന്‍റെ എക്കാലത്തെയും വിദേശനയത്തില്‍ നിന്ന് മാറി സഞ്ചരിച്ചു പ്രസിഡന്‍റ് യമീന്‍. രാജ്യത്തിന്‍റെ പരമാധികാരം ചൈനയ്ക്ക് അടിയറവു വയ്ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ യമീന്‍റെ ധനമോഹവുമുണ്ടായിരുന്നു. മാലദ്വീപിൽ ചൈന സ്വന്തം താൽപര്യത്തിനായി ഭൂമി കയ്യടക്കുകയാണെന്നു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉറപ്പിച്ചു പറഞ്ഞു.
വിദേശികള്‍ക്ക് മാലദ്വീപില്‍ ഭൂമി വിലയ്ക്ക് വാങ്ങാം എന്ന ഭരണഘടനാഭേദഗതിയിലൂടെ വന്‍ ഭൂമികുംഭകോണത്തിനാണ് യമീന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി നടപ്പാക്കുന്നതിനാണ് മാലദ്വീപിനെ കൈപ്പിടിയിലൊതുക്കാന്‍ ചൈന ശ്രമിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യയ്ക്ക് വന്‍ വെല്ലുവിളിയായിരുന്നു. ഭരണമാറ്റം മാലെയുടെ വിദേശനയത്തിലും മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയോടും പാശ്ചാത്യരോടും അടുപ്പം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നയാളാണ് നിയുക്ത പ്രസിഡന്‍റ് മുഹമ്മദ് സോലിഹ്. എങ്കിലും യമീന്‍ ക്ഷണിച്ചുവരുത്തിയ ചൈനീസ് പദ്ധതികളുടെ കാര്യത്തില്‍ പുതിയ സര്‍ക്കാരിന്‍റെ നിലപാട് എന്തെന്നതും പ്രധാനമാണ്.