അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധങ്ങളിലൊന്ന് അവസാനിപ്പിച്ച് സൈന്യം പിന്‍വാങ്ങാനൊരുങ്ങുന്നു. അതും ശത്രുവുമായി സന്ധി ചെയ്ത്. താലിബാനുമായി നടത്തിയ സന്ധിസംഭാഷണങ്ങള്‍ക്കൊടുവിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക ആലോചിക്കുന്നത്. ഒരര്‍ഥത്തില്‍ വിയറ്റ്നാമിലെന്നതുപോലെ അഫ്ഗാനിസ്ഥാനിലും അമേരിക്ക തോറ്റുപിന്‍മാറുന്നു എന്ന് വിലയിരുത്താം.
ദോഹയിലായിരുന്നു ആറുദിവസം നീണ്ട യുഎസ് താലിബാന്‍ സമാധാന ചര്‍ച്ച. പതിനേഴു വര്‍ഷം നീണ്ട ഭീകരവിരുദ്ധയുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ചര്‍ച്ച ഭീകരസംഘടനയുമായിത്തന്നെ നടത്തേണ്ടി വന്നു എന്നതാണ് ദോഹ ചര്‍ച്ചകളുടെ പ്രത്യേകത. അമേരിക്കയ്ക്കുവേണഅടി ചര്‍ച്ചക്കെത്തിയത് പ്രത്യേകദൂതന്‍ സല്‍മായ് ഖലില്‍സാദ്. താലിബാനില്‍ ഏറ്റവും ശക്തനായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ആണ് സംഘടനയെ പ്രതിനിധീകരിച്ചത്. പ്രതീക്ഷിച്ചതിലും നീണ്ടുപോയ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍കാലങ്ങളിലെതിനെക്കാള്‍ ക്രിയാത്മകമായിരുന്നു ദോഹ സംഭാഷണങ്ങളെന്ന് സല്‍മായ് ഖലില്‍സാദ് ട്വീറ്റ് ചെയ്തു. സമവായത്തിലെത്തേണ്ട നിരവധി വിഷയങ്ങള്‍ അവശേഷിക്കുന്നു എന്നത് അദ്ദേഹം സമ്മതിക്കുന്നുി. എല്ലാം തീരുമാനമാകും വരെ ഒത്തു തീര്‍പ്പുണ്ടാകില്ല.
എല്ലാം എന്നതില്‍ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെ പരിഹാരവും ഉള്‍പ്പെടുന്നു. സംഘടനയില്‍ പ്രമുഖനായ മുല്ല അബ്ദുള്‍ ഗനി ബരാദറിനെ ചര്‍ച്ചകള്‍ക്കയച്ചതിലൂടെ അമേരിക്കയുമായി ധാരണയിലെത്തുക എന്നത് തങ്ങളുടെയും ആഗ്രഹമാണ് എന്നു തന്നെയാണ് താലിബാന്‍ പറഞ്ഞുവയ്ക്കുന്നത്. ഏറെ ഗൗരവതരമായ ഒട്ടേറെ വിഷയങ്ങളില്‍ തീരുമാനത്തിലെത്തേണ്ടതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. അപ്പോഴും വിദേശസൈന്യം പൂര്‍ണമായും പിന്‍മാറുംവരെ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചക്കില്ലെന്നും താലിബാന്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതും താലിബാന്‍ തന്നെ.
14,000 വരുന്ന അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുക എന്നതാണ് പ്രധാനവിഷയം. പകരമായി അല്‍ ഖായിദ എന്ന അമേരിക്കയുടെ മുഖ്യശത്രു അഫ്ഗാന്‍ മണ്ണില്‍ കാലുകുത്തില്ല എന്ന ഉറപ്പ് താലിബാന്‍ നല്‍കണം. പക്ഷേ താലിബാനുമായി എത്രകാലം വെടിനിര്‍ത്തല്‍ സാധ്യമാണ്. വെടിനിര്‍ത്തലിനൊപ്പമോ ഇല്ലാതെയോ സൈനികപിന്‍മാറ്റം തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമായിട്ടുമില്ല. രണ്ടുദശാബ്ധം നീണ്ട പോരാട്ടത്തിനൊടുിവില്‍ കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് താല്‍പര്യമറിയിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചത്. താലിബാന്‍റെ കൈകളില്‍ അഫ്ഗാനിസ്ഥാനെ എറിഞ്ഞുകൊടുത്ത് പിന്‍മാറാനുള്ള തീരുമാനം അമേരിക്കന്‍ സൈനികരുടെ രക്തസാക്ഷിത്വത്തോടുള്ള അവഹേളനമാണെനന്് മാറ്റിസ്‍ ഉള്‍പ്പെടെയുള്ള നയതന്ത്രവിദഗ്ധര്‍ വിലയിരുത്തി. അഫ്ഗാന്‍ യുദ്ധത്തിന്‍റെ എല്ലാ വശങ്ങളും മനസിലാക്കിയ മാറ്റിസിന് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ലായിരുന്നു ട്രംപിന്‍റെ തീരുമാനം. വൈറ്റ് ഹൗസ് മനസിലാക്കുനനതില്‍ നിന്നും എത്രയോ വ്യത്യസ്തമാണ് യാഥാര്‍ഥ്യങ്ങളെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതോടെ അഫ്ഗാന്‍ സേന സ്വയംപര്യാപ്തമാകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. പക്ഷേ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍ബലമില്ലാത്ത അഫ്ഗാന്‍ സേന തീര്‍ത്തും ദുര്‍ബലമാണെന്നതാണ് വസ്തുത.
ലോകത്തിലേ ഏറ്റവും മികച്ച സൈനികശേഷിയുടെ കുത്തുണ്ടായിട്ടും താലിബാന്‍ അഫ്ഗാന്‍ സേനയ്ക്കുണ്ടാക്കിയ നഷ്ടങ്ങള്‍ ചില്ലറയല്ല. ഓപ്പറേഷന്‍ ആനാക്കോണ്ട എന്ന അഫ്ഗാന്‍ യുദ്ധത്തിന് ആദ്യമെത്തിയത് 7000 യു=എസ് സൈനികരാണെങ്കില്‍ പിന്നീടത് പതിനാലായിരമായി വര്‍ധിപ്പിക്കുകയായിരുന്നു. 8000വരുന്ന നാറ്റോ സഖ്യസൈന്യം അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും രംഗത്തിറങ്ങിഇപ്പോഴും അമേരിക്കന്‍ പിന്തുണയില്ലാതെ താലിബാനെതിരെ പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ സൈന്യത്തിനാവില്ല. കാരണം താലിബാനെ പരാജയപ്പെടുത്തിയല്ല ,അവരുമായി സന്ധി ചെയ്താണ് അമേരിക്ക പിന്‍മാറുന്നത് . വിയറ്റ്നാമില്‍ സംഭവിച്ചതുപോലുള്ള പരാജിതന്‍റെ പിന്‍മാറ്റം. താലിബാനുമായി സന്ധിസംഭാഷണത്തിന് മുതിര്‍ന്നു എന്നതുതന്നെ തോല്‍വിയുടെ സന്ദേശമാണ് നല്‍കുന്നത്. . 24,19 അമേരിക്കന്‍ സൈനികര്‍, 1,142 സഖ്യസൈനികര്‍, 62,000 അഫ്ഗാന്‍ സൈനികര്‍, 24,000 സാധാരണക്കാര്‍, എണ്ണിയാലൊടുങ്ങാത്ത താലിബാന്‍ ഭീകര്‍ക്കും 17വര്‍ഷം നീണ്ട പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായി. 932 ബില്യണ്‍ ഡോളറാണ് 2001 മുതല്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് അമേരിക്ക ചിലവിട്ടത്. സഖ്യസേനയും രാജ്യാന്തര ഏജന്‍സികളും ചേര്‍ന്ന് മുടക്കിയത് ഇതിലും എത്രയോ ഇരട്ടി. യുദ്ധാനന്തര യൂറോപ്പിന്‍റെയാകെ പുനര്‍നിര്‍മാണത്തിന് മുടക്കിയതിലും കൂടുതലാണ് അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണത്തിന് മാത്രം വാഷിങ്ടണ്‍ ബജറ്റില്‍ നീക്കിവച്ചത്. ഇതെല്ലാം കഴിഞ്ഞ് പിന്‍മാറുമ്പോളും അമേരിക്ക വിഭാവനം ചെയ്തതുപോലെ ജനാധിപത്യസര്‍ക്കാരിന്‍റെ കൈകളില്‍ അഫ്ഗാനിസ്ഥാനം ഏല്‍പ്പിക്കാനായില്ല എന്നതാണ് വസ്തുത.
അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്‍റെ മുഖ്യഭീഷണിയായ താലിബാന്‍റെ കൈകളിലാണ് രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളുമെന്ന് അമേരിക്കയും സമ്മതിക്കുന്നു. അമേരിക്കന്‍ മധ്യവര്‍ത്തിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി സംഭാഷണത്തിനും സമവായത്തിനും താലിബാനെ പ്രേരിപ്പുക്കക എന്നതാണെന്ന് പ്രസിഡന്‍റ് ഗനി ഓര്‍മിപ്പിക്കുന്നു. പക്ഷേ ദോഹ ചര്‍ച്ചയില്‍ ഇക്കാര്യം യുഎസ് ഉയര്‍ത്തിക്കാട്ടിയെങ്കിലും കാബൂളുമായി ചര്‍ച്ചയെന്നത് തലമുതിര്‍ന്ന നേതാക്കളെ ബോധ്യപ്പെടുത്താന്‍ സമയം വേണമെന്നായിരുന്നു താലിബാന്‍ പ്രതിനിധികളുടെ നിലപാട്. വിദേശ സൈന്യത്തിന്‍റെ വരവ് രാജ്യാന്തരസമൂഹത്തിന്‍റെ തീരുമാനമായിരുന്നെങ്കിലും ഇനി അവര്‍ക്ക് മടങ്ങാമെന്ന് പ്രസിഡന്‍റ് ഗനിയും സമ്മതിക്കുന്നു.
അഷ്റഫ് ഗനി സര്‍ക്കാരുമായി മുഖാമുഖ ചര്‍ച്ചയ്ക്ക് താലിബാന്‍ തയാറാവുമോ? ഉണ്ടായാല്‍ തന്നെ അഫ്ഗാന്‍ ഭരണഘടനയെ മാനിക്കാന്‍ ഭീകരസംഘടന തയാറാവുമോ ? എന്തിന് അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുടെ എംബസികള്‍ക്കുപോലും താലിബന്‍ ഭരണരാജ്യത്ത് സുരക്ഷയുണ്ടാവുമോ. ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്.
അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കുന്ന കരാറുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് ദോഹ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍പിടിച്ചവര്‍ പറയുന്നത്. അതില്‍ പാശ്ചാത്യലോകം കാത്തിരിക്കുന്ന പ്രധാന ഭാഗം, അഫ്ഗാന്‍ ഭരണഘടനയെ അംഗീകരിക്കുമോയെന്ന്, മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് തുല്യതയ്ക്കുള്ള അവകാശത്തെ താലിബാന്‍ മാനിക്കുമോയെന്നാണ്. അതോ ശരിയയിലധിഷ്ഠിതമായ ഭരണത്തിലേക്ക് രാജ്യത്തെ വീണ്ടും തള്ളി വിടുമോ? അതിന് കൈകൊടുത്ത് പിന്‍മാറാന്‍ അമേരിക്കയ്ക്ക് ആകുമോ ?
ഓരോ സമാധാനകരാറും അഫ്ഗാനിസ്ഥാനെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിട്ടേയുള്ളൂ. സോവിയറ്റ് പിന്‍മാറ്റ കാലത്തടക്കം. അമേരിക്കന്‍ പിന്‍മാറ്റത്തിലും സാധാരണ അഫ്ഗാന്‍ പൗരന്‍മാരുടെ ആശങ്ക അതാണ്. സമാധാനമെന്നാല്‍ ശാശ്വതസമാധാനമാകണം, മുന്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം, പ്രസിഡന്‍റ് അഷ്റഫ് ഗനി പറയുന്നതില്‍ ന്യായമുണ്ട്. അഫ്ഗാനിസ്ഥാനിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇപ്പോളും സമാധാനചര്‍ച്ചകള്‍ക്ക് പുറത്താണ്. ഭരണഘടനയെയോ സര്‍ക്കാരിനെയോ അംഗീകരിക്കാന്‍ താലിബാന്‍ ഇപ്പോഴും തയാറല്ല.ഇനി അഥവാ തയാറായാല്‍ തന്നെ ഭരണപങ്കാളിത്തം തേടുമെന്ന് ഉറപ്പ്. താലിബാന് പങ്കാളിത്തമുള്ള ഭരണമെന്നാല്‍ സാധാരണ പൗരന്‍മാര്‍ക്ക് , പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ജീവിതം വീണ്ടും നരക തുല്യമാകും. സംഗീതവും നൃത്തവും കായികവിനോദങ്ങളുമെല്ലാം പടിക്കുപുറത്താകും.
ആണ്‍കുട്ടികള്‍ക്ക് താലിബാന്‍ നിര്‍ദേശിക്കുന്ന ഹെയര്‍സ്റ്റൈല്‍ പോലുമെ അനുവദിക്കപ്പെടൂ.മലാല യൂസഫ് സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ കടുത്ത സ്ത്രീസ്വാതന്ത്ര്യവിരോധികളാണ്. സ്ത്രീവിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കപ്പെടും. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രത്തിലും കാലിന്‍റെ അറ്റമോ മറ്റോ പുറത്തുകണ്ടാല്‍ ചാട്ടവാറടി ഉറപ്പ്. എന്തിനും ഏതിനും പുരുഷന്‍റെ രക്ഷാകര്‍തൃത്വം നിര്‍ബന്ധം.താലിബാനുമായി അമേരി്ക്ക സന്ധിയിലെത്തുന്നതോടെ യുദ്ധം അവസാവനിക്കുമെങ്കില്‍ നല്ലത്.
പക്ഷേ അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതം മറ്റൊരുയുദ്ധമായി മാറില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും സമാധാനസ്ഥാപകര്‍ക്കുണ്ട്. പെണ്ണവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന ലോകത്തേക്കൊരു മടക്കം അചിന്തനീയമെന്ന് അഫ്ഗാനിസ്ഥാനിലെ വനിതാവിമോചന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സന്ധിസംഭാഷണങ്ങളില്‍ നിന്ന് വനിതാപ്രതിനിധികളെ ഒഴിവാക്കി നിര്‍ത്തിയതിലും ഇവര്‍ക്ക് ആശങ്കയുണ്ട്. ഭരണപങ്കാളിത്തെ ലഭിക്കുന്നതോടെ താലിബാന്‍ ആദ്യം കൈവയ്ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിനുമേലാകുമെന്ന് ഉറപ്പ്.
ശരിയയിലധിഷ്ഠിതമായ ഇസ്ലാമിക രാഷ്ട്രമെന്ന സ്വപ്നം സൂചിപ്പിക്കുന്നത് അതാണ്. സൈനിക പിന്‍മാറ്റത്തിന് തയാറെടുക്കുന്ന അമേരിക്ക അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതമാണ് ബലികഴിക്കാനൊരുങ്ങുന്നതെന്ന വിമര്‍ശനവുമുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ പ്രതിനിധികളാരും പങ്കെടുക്കാത്ത ചര്‍ച്ചയില്‍ ഈ വിഷയങ്ങളൊന്നും ഉയര്‍ത്തിക്കാട്ടിയില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. താലിബാന് ഭരണപങ്കാളിത്തം എന്നത് അംഗീകരിക്കും മുമ്പ് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കില്ലെന്ന് അവരില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങണമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.