അഴിമതി്ക്കടലിലേക്ക് രാജ്യത്തെ തള്ളിയിട്ട റോബര്‍ട്ട് മുഗാബെയെ പുറത്താക്കിയ സിംബാബ്വെക്കാര്‍ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ പിടിച്ചതിലും വലുതായിരുന്നു അളയില്‍ എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. രാജ്യത്തെ ഒരു കാലത്ത് നടന്ന കൂട്ടക്കൊലകള്‍ക്കും ഭരണകൂട ഭീകരതയ്ക്കും നേതൃത്വം നല്‍കിയ എമേഴ്സണ്‍ നന്‍ഗഗ്വെയാണ് പുതിയ പ്രസിഡന്‍റ്. ഫലം പ്രതിപക്ഷം അംഗീകരിക്കുന്നില്ല,
തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറികള്‍ നടന്നു എന്ന് രാജ്യാന്തര നിരീക്ഷകരും ആരോപിക്കുന്നു. മുപ്പത്തിയേഴു കൊല്ലത്തെ മുഗാബെ ഭരണത്തില്‍ നടടുവൊടിഞ്ഞ രാജ്യമാണ് സിംബാബ്വെ. അഴിമതിയും തകർന്ന സമ്പദ് വ്യവസ്ഥയും രൂക്ഷമായ തൊഴിലില്ലായ്മയും മുഗാബെയുടെ ജനപിന്തുണ പൂർണമായും ഇല്ലാതാകിക്യതോടെ പട്ടാളം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
മുഗാബെയ്ക്ക് ശേഷം രാജ്യത്തെനയിക്കാന്‍ ഇറങ്ങിപുറപ്പെട്ടത് സാനു പിഫ് പാര്‍ട്ടിതലവനായി അവരോധിച്ച എമേര്‍സണ്‍ നന്‍ഗാഗ്വയാണ്. താല്‍ക്കാലിക പ്രസിഡന്റായി അധികാരമേറ്റ നന്‍ഗാഗ്വ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഒടുവില്‍ ജുലൈ മുപ്പതിന് വോട്ടെടുപ്പ് തീരുമാനിച്ചു.
സാനു പിഫ്ഉം പ്രതിപക്ഷമായ എം.ഡി.പി പാര്‍ട്ടിയുമാണ് വോട്ടുപിടിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇവര്‍ക്കൊപ്പം 23 സ്വതന്ത്രരും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട റോബര്‍ട്ട് മുഗാബെ തന്നെ സ്നേഹിക്കുന്നവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്ത് രംഗത്തുവന്നു.
സമാധാപരമായി പുരോഗമിച്ച പോളിങ് എല്ലാവര്‍ക്കും പ്രതീക്ഷയേകി. മുഗാബെ കാലത്തെ ബൂത്തുപിടുത്തവും അക്രമങ്ങളും പഴങ്കഥയായെന്ന് നിരീക്ഷകരും കണക്കുകൂട്ടി. എമേഴ്സണ്‍ നന്‍ഗാഗ്വയും പ്രതിപക്ഷ നേതാവ് നെല്‍സണന്‍ ചമീസയുമടക്കം പ്രമുഖര്‍ എല്ലാം വോട്ടുചെയ്തു. അതിരാവിലെ മുതല്‍ തന്നെ പോളിങ് ബൂത്തുകള്‍ക്കുമുന്നില്‍ നീണ്ട നിരകാണാമായിരുന്നു. രാജ്യത്തെ 75 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെത്ത് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ രാജ്യം പുതിയൊരു ഭരണാധികാരിയെ പ്രതീക്ഷിക്കുയായിരുന്നു. സാനുപിഫ് അധികാരത്തിലെത്തിലെന്നു തന്നെയായിരുന്നു ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം. പ്രതിപക്ഷവും പൂര്‍ണ ആത്മവിശ്വാത്തിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. ജയമല്ലാതെ മറ്റൊന്നും സങ്കല്‍പിക്കാനാവാത്ത നന്‍ഗാഗ്വ അധികാരം നിലനില്‍ത്തി.
സാനു പിഎഫ് ഭുരിപക്ഷം സീറ്റുകളിലും വിജയിച്ചു എന്ന പ്രഖ്യാപനം പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നാകെ തള്ളി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തും ബൂത്തുകള്‍ പിടിച്ചെടുത്തമാണ് സാനു പി.എഫ് വിജയിച്ചതെന്ന ആരോപണവുമായി നെല്‍സണ്‍ ചമീസ രംഗത്തുവന്നു. വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാന്‍ ചമീസയെ അനുവദിച്ചില്ല പട്ടാളം. പ്രതിപക്ഷത്തിനൊപ്പം യൂറോപ്യന്‍യൂണിയന്‍ നിയോഗിച്ച നിരീക്ഷരും സിംബാബ്‌വെ തിരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറികള്‍ തുറന്നുകാട്ടി. സനു പിഫ് പാര്‍ട്ടി എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍പോലും വോട്ടര്‍മാരെ അനുവദിച്ചില്ലെന്ന് ഇ.യു.അംഗങ്ങള്‍തുറന്നടിച്ചു
ഇതോടെ ഹരാരായില്‍ പ്രതിപക്ഷ അനൂകുലികള്‍ പ്രതിഷേധം തുടങ്ങി. പലയിടത്തും അക്രമം അഴിച്ചുവിട്ടു. റോഡുകള്‍ തടഞ്ഞു ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പ്രതിഷേധം അതിരുവിട്ടതോടെ നന്‍ഗാഗ്വ പട്ടാളത്തെയിറക്കി. ഹരായില്‍ പ്രതിപക്ഷ പ്രക്ഷോപത്തിനുനേരെ പട്ടാളം വെടിയുതിര്‍ത്തു. ഒപ്പം മറ്റ് പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി. ആറ് പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു നന്‍ഗാഗ്വ.
ഓഗസ്റ്റ് മൂന്നോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി നന്‍ഗാഗ്വയുടെ വിജയം പ്രഖ്യാപിച്ചു. 50.8% വോട്ടാണ് സാനു പിഫ് പാര്‍ട്ടിനേടിയത്.തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞപ്രതിപക്ഷം ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. നന്‍ഗാഗ്വ ഭരണത്തില്‍ മുഗാബെയില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പ്രതീക്ഷിക്കുന്നില്ല സിംബാബ്വെക്കാര്‍. പക്ഷേ നന്‍ഗാഗ്വെയക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളികളാണ്. വിദേശനിരീക്ഷകര്‍ പോലും തള്ളിക്കളഞ്ഞ ജനവിധി യാഥാര്‍ഥ്യമായിരുന്നെന്ന് രാജ്യത്തെയും ലോകത്തെയും ബോധിപ്പിക്കേണ്ടതുണ്ട് അദ്ദേഹത്തിന്.
മുഗാബെ ഭരണത്തില്‍ അര്‍ധപ്രാണനായ സമ്പദ്്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കലാണ് മറ്റൊരു പ്രധാന ദൗത്യം. വന്‍തോതിലുള്ള വിദേശനിക്ഷേപം രാജയ്ത്തെത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലില്ലായ്മയും ദാരിദ്ര്യവും അകറ്റാന്‍ പുതിയ സര്‍ക്കാരിനാകുന്നിലെങ്കില്‍ മുഗാബയുടെ വിധി തന്നെയായിരിക്കും നന്‍ഗാഗ്വയെയും കാത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് ആ വിധി വളരെ വേഗം എത്തിയേക്കാമെന്ന് നന്‍ഗാഗ്വെയ്ക്കും ബോധ്യമുണ്ട്.