പ്രളയക്കെടുതിയിൽ കാലിടറി ജപ്പാൻ

കഴിഞ്ഞ മുപ്പത്തി ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പേമാരിയും വെള്ളപ്പൊക്കവും ജപ്പാന്റെ നടുവൊടിച്ച വാരമാണ് കടന്നു പോകുന്നത്. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ലക്ഷകണക്കിന് വീടുകള്‍ ഒലിച്ചുപോയി ഹിരോഷിമയടക്കമുള്ള മേഖലകളെല്ലാം വെള്ളത്തിനടിയിലായി. ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

പറന്നെത്തുന്ന ഹെലികോപ്റ്റകള്‍ക്ക് നേരെ പ്രാണരക്ഷാര്‍ഥം  കൈ നീട്ടുകയാണ് ജപ്പാന്‍ ജനത. ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഭയം തേടിയവരാണ് ഏറെയും.  ജപ്പാന്റെ ഒട്ടുമിക്ക മേഖലകളും വെള്ളത്തിനടയിലായിരിക്കുന്നു. നിര്‍ത്താതെ പെയ്ത മഴ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു. 

പടിഞ്ഞാറന്‍ ജപ്പാനും മധ്യ ജപ്പാനുമാണ് മഴയില്‍ ആദ്യം മുങ്ങിയത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 1983നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴ. പ്രധാന ദ്വീപായ ഹൊന്‍ഷുവില്‍ മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി, ഹിരോഷിമയിലാണ് ആദ്യത്തെ മരണം റിപ്പോട്ട് ചെയ്തത്. ഹിരോഷിമയില്‍ ഗ്രാമങ്ങളാകെ വെള്ളത്തിടിയിലായി. ചെറുതും വലുതുമായ ഡാമുകളൊക്കെ തുറന്നുവിട്ടു. കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ സര്‍വതും ഒലിച്ചുപോയി.

ഞ‍ായറാഴ്ചയോടെ നാല്‍പ്പത്തി എട്ട് പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഗ്രാമങ്ങള്‍ക്കൊപ്പം   മെല്ലെ  നഗരങ്ങളെയും  മഴവിഴുങ്ങി. കിഴക്കന്‍ മേഖലകളായ കഖോഷിമ, കൊഫു, ഗിഫു തുടങ്ങിയവയെല്ലാം പൂര്‍‍ണമായും വെള്ളത്തിനടിയിലായി. 

കാര്യങ്ങള്‍ കൈവിട്ടു പോയതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഓഫിസ് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരരക്ഷാപ്രവര്‍ത്തക സംഘത്തില്‍ 54,000 പേരെകൂടി ഉള്‍പ്പെടുത്തി വലിയൊരു ദൗത്യസംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ പല സംഘങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്. 

വെള്ളം കയറിയ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരെയും കുട്ടികളേയും  ആദ്യം രക്ഷിച്ചു. പലരേയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

ഒരുദിവസത്തിനുള്ളില്‍ ഇരുപത് ലക്ഷത്തിലേറെ പേരെയാണ് വെള്ളപ്പൊക്ക മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്.HOLD  ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുമുകളില്‍ അഭയം തേടിയവരെ ഹെലികോപ്റ്ററില്‍   എയര്‍ ലിഫ്റ്റ് ചെയ്ത് ദുരിതാശ്വാസ കേന്ദ്രങ്ങവില്‍ എത്തിച്ചു. മറ്റിടങ്ങളില്‍ കാറ്റ് നിറച്ച ബോട്ടുകളിലായിരുന്നു രക്ഷാപ്രവര്‍ത്തനം                  

കുറാഷിഖി(Kurashiki) നഗരത്തെയാണ് ദുരന്തം   ഏറ്റവുമധികം  ബാധിച്ചത്. ഇവിടെ മാത്രം മണ്ണിടിച്ചിലിനെ തുടര്‍ന്ന് നൂറിലേറെ പേരെ കാണാതായി .നിരവധി വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടു.   റോഡുകള്‍ ഒലിച്ചുപോയി. പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശ സന്ദര്‍ശനം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ചു.

റോഡുകള്‍ താറുമാറായതും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതും മൂലം ജപ്പാന്റെ പകുതിയിലേറെ മേഖല ഇരുട്ടിലായി. വമ്പന്‍ വ്യവസായശാലകള്‍   പ്രവര്‍ത്തനം   നിര്‍ത്തിവച്ചു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും ജപ്പാന്‍ പ്രതിനിധികളും തമ്മില്‍ നടത്താനിരുന്ന കൂടികാഴ്ച ദുരന്തത്തെ തുടര്‍ന്ന് മാറ്റിവച്ചു. 

 എല്ലാം പഴയപടിയാകാന്‍ എത്രകാലം വേണ്ടിവരുമെന്ന്  ജാപ്പനീസി സര്‍ക്കാരിന് വ്യക്തതയില്ല. വന്‍ നിര്‍മാണപ്രവര്‍ത്തികള്‍ തന്നെ വേണ്ടി വരുമെന്നുറപ്പ്...വെള്ളം കയറാത്ത മേഖലകളിലെ വലിയ ഓഡിറ്റോറിയങ്ങളും സ്കൂളുകളുമൊക്കെയാണ് ദുരിദാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പഴയപടിയിലെത്തിക്കാന്‍ ജപ്പാന്‍ ഭരണകൂടം രാജ്യാന്തര സമൂഹത്തിന്റെയും സഹായം തേടിയിട്ടുണ്ട്.