ഏഴുവര്‍ഷത്തെ രഹസ്യജീവിതത്തിന് ശേഷം കിം ജോങ് ഉന്‍ പുറത്തിറങ്ങി. എല്ലാവരോടും വഴക്കിട്ടു നില്‍ക്കുന്ന വികൃതിപ്പയ്യന്‍ നല്ല കുട്ടിയായി വരുന്നത് കാണുന്ന കൗതുകത്തോടെ ലോകം കിമ്മിന്‍റെ ചൈന സന്ദര്‍ശനത്തെ നോക്കി കണ്ടു. എന്തുകൊണ്ടാവും അദ്ദേഹം അയല്‍പക്കത്ത് സന്ദര്‍ശനം നടത്തിയത് ? നാട്ടില്‍ ജനം പട്ടിണിയാണെന്ന് ചിലര്‍, അതല്ല ചൈനയുമായുള്ള സൗന്ദര്യപ്പിണക്കം പറഞ്ഞു തീര്‍ക്കാനെന്ന് മറ്റു ചിലര്‍. ആദ്യം ആ അപൂര്‍വസന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.
മാര്‍ച്ച് 25 ഞായറാഴ്ച. ബെയ്ജിങ്ങില്‍ മുമ്പില്ലാത്ത വിധം സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. ദാങ്തൂങ് ,ല്യാവുനിങ് അതിര്‍ത്തികള്‍ പൂര്‍ണമായും പട്ടാളത്തിന്‍റെ നിയന്ത്രണത്തിലായി. ട്രെയിനുകൾ പലതും മണിക്കൂറുകൾ വൈകി. ബെയ്ജിങ്ങിലെ നയതന്ത്രകാര്യാലയ മേഖലകളിൽ ഈച്ച കടക്കാത്ത സുരക്ഷ.ദിയാവുട്ടി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന മുന്‍ ഒാസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റഡിനെയും സംഘത്തെയും അവിടെ നിന്ന് മാറ്റി.
ഏതോ വിവിഐപി വരുന്നെന്ന് മാധ്യമങ്ങള്‍ മണത്തറിഞ്ഞു. പക്ഷേ ആരെന്ന് ഒരു സൂചനയുമില്ല. പിന്നാലെ ഈ പച്ച നിറത്തിലുള്ള ട്രെയിന്‍ ദാങ്തൂങ് കടന്ന് ബെയ്ജിങ്ങിലേക്ക് നീങ്ങി. അതെ, ട്രെയിനില്‍ വന്ന വിവിഐപി മറ്റാരുമല്ല സാക്ഷാല്‍ കിം ജോങ് ഉന്‍ തന്നെയെന്ന് സൗത്ത് ചൗന മോണിങ് പോസ്ററും സമൂഹ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ട്രെയിനിനുള്ളില്‍ ചിരിച്ചും ഉല്ലസിച്ചും വന്നുകൊണ്ടിരുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി തന്നെ. കിം മാത്രമല്ല ഒപ്പം ഭാര്യ റി സോൾ ജുവും ബെയ്ജിങ്ങില്‍ ട്രെയിനിറങ്ങി. 2011ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റ ശേഷം ആദ്യമാണ് കിം ജോങ് ഉന്‍ ഒരു വിദേശമണ്ണില്‍ കാലു കുത്തുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും ചേര്‍ന്ന് അപൂര്‍വ അതിഥികളെ സ്വീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും മന്ത്രിസഭാംഗങ്ങളുമെല്ലാം സ്വീകരണചടങ്ങില്‍ പങ്കെടുത്തു. കിമ്മും റിയും സ്മാര്‍ട്ടായി എല്ലാവരെയും അഭിവാദ്യം ചെയ്തു. തുടര്‍ന്ന് രാഷ്ട്രത്തലവനുള്ള ആദരം. ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കിമ്മും സംഘവും ബെയ്ജിങ്ങിന്‍റെ ഐടി ഹബ്ബായ ചൈനീസ് അക്കാദമി ഒാഫ് സയന്‍സസ് ഉള്‍പ്പെടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു.
ആങ്കര്‍: തന്‍റെ ഇടപെടല്‍ മൂലം ചൈന, ഉത്തരകൊറിയയുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്ന തോന്നല്‍,തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ഈ സന്ദര്‍ശനമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. അഭിപ്രാ ഭിന്നതകളുണ്ടെങ്കിലും ബെയ്ജിങ് തന്നെ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കി പ്യോങ്്യാങ്. ലോകമാകെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും കിമ്മിനെയും ജനങ്ങളെയും താങ്ങി നിര്‍ത്തുന്നത് ചൈനയാണെന്നതില്‍ തര്‍ക്കമില്ല. ഏതായാലും ലോകത്ത് ഏറ്റവും രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്‍റെ തലവന്‍ പുറത്തിറങ്ങിയത് നല്ല സൂചനയെന്നാണ് പൊതവുെയുള്ള നിരീക്ഷണം. ആണവയുദ്ധമെന്ന ഭീഷണി ലോകത്തു നിന്ന് തല്‍ക്കാലം ഒഴിഞ്ഞുപോകും എന്ന് ആശ്വസിക്കുന്നവ രാണ് കൂടുതലും.
ദക്ഷിണകൊറിയന്‍ പ്രസിഡന്‍റുമായി മാത്രമല്ല ബദ്ധവൈരി ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്‍ ബെയ്ജിങ്ങിലെത്തിയത്. സന്ദേശം വ്യക്തം. ശത്രുക്കളുമായി ചര്‍ച്ചയ്ക്ക് പോകുമ്പോള്‍ എക്കാലത്തെയും ഉറ്റ തോഴന്‍ ചൈനയുടെ സാന്നിധ്യം കിം ആഗ്രഹിക്കുന്നു. മാത്രമല്ല ഈ ചര്‍ച്ചകളില്‍ ചൈനയെ ഒഴിവാക്കി നിര്‍ത്തുകയല്ല , ചൈനയ്ക്ക് നല്ല പങ്ക് വഹിക്കാനുമുണ്ടെന്ന് വ്യക്തമായി.പാശ്ചാത്യരുമായുള്ള ഏതുതരം ഇടപാടുകള്‍ക്കും ചൈനയുടെ ഉപദേശവും സാന്നിധ്യവും പ്യോങ്്യാങ് ആഗ്രഹിക്കുന്നു. വിലപേശലിനാണ് ഇറങ്ങുന്നതെന്ന് ഉത്തരകൊറിയന്‍ ഏകാധിപതിക്ക് ബോധ്യമുണ്ട്. അപ്പോള്‍ പരമാവധി സുഹൃത്തുക്കള്‍ തന്‍റെ വശത്തും ഉണ്ടാവണം. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അമേരിക്കയ്ക്ക് മുന്നില്‍ വയ്ക്കാന്‍ ചൈനീസ് പിന്തുണ അനിവാര്യമാണ്. കഴിഞ്ഞവര്‍ഷം ഒടുവില്‍ മോശമായ ചൈനീസ് ബന്ധം പഴയപടിയാക്കാനും ഈസന്ദര്‍ശനത്തിലൂടെ കിം ലക്ഷ്യമിട്ടെന്ന് വേണം മനസിലാക്കാന്‍. കൊറിയന്‍ യുദ്ധകാലത്ത് ബന്ധം വഷളായെങ്കിലും ഉത്തരകൊറിയക്കെതിരായ രാജ്യാന്തര നീക്കങ്ങളെ ലഘൂകരിക്കാന്‍ ചൈന എക്കാലവും ഇടപടെട്ടിട്ടുണ്ട്. എന്നാല്‍ കിമ്മിന്‍റെ തുടര്‍ച്ചയായാ പ്രകോപനങ്ങളെ തുടര്‍ന്ന് എണ്ണ വിതരണമടക്കം ബെയ്ജിങ് നിര്‍ത്തിവച്ചിരുന്നു. ഇതും പ്യോങ്യാങ്ങിനെ വരുതിക്ക് വരുത്തിയെന്ന് വേണം കരുതാന്‍. ചൈനയ്ക്കും ഗുണകരമാണ് ഈ കൂട്ടുകെട്ട്. അധികാരം അരക്കിട്ടുറപ്പിച്ച ഷി ചിന്‍പിങ്ങിന് ഇനി മേഖലയിലെ സമാധാനസ്ഥാപകന്‍ എന്ന പേരും സ്വന്തമാക്കാം. അതുവഴി ലോകരാഷ്ട്രീയത്തില്‍ മുഖ്യശക്തിയായി മാറാം. ഉത്തരകൊറിയ യുദ്ധത്തിലേക്ക് പോകുന്നത് ചൈനക്ക് ഉണ്ടാക്കുന്നു ആഘാതവും ചെറുതായിരിക്കില്ല. മറ്റൊരു കൊറിയന്‍ യുദ്ധമുണ്ടാക്കുന്ന അഭയാര്‍ഥി പ്രവാഹമേറ്റുവാങ്ങാന്‍ തല്‍ക്കാലം ഷിയ്ക്ക് താല്‍പര്യവുമില്ല.
സാമ്പത്തിക യുദ്ധത്തിനിറങ്ങിയിരിക്കുന്ന വാഷിങ്ടനുമേല്‍ ഉപയോഗിക്കാന്‍ ബെയ്ജിങ്ങിന് പറ്റിയ തുറുപ്പുചീട്ടാണ് കിം ജോങ് ഉന്‍ എന്നത് മറ്റൊരുവശം . കൊറിയന്‍ ഉപഭൂഖണ്ഡത്തിന്‍റെ ആണവപ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂദക്ഷിണ കൊറിയയും അമേരിക്കയും സഹകരിച്ചാല്‍ എന്ന് കിം , ഷി ചിന്‍ പിങ്ങിനോട് പറഞ്ഞെന്നാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ആണവനിരായുധീകരണം എന്ന വിഷയം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താമെന്ന് ഡോണള്‍ഡ് ട്രംപിനുള്ള സന്ദേശമാണത്. പക്ഷേ അമേരിക്ക ആഗ്രഹിക്കുന്ന് രീതിയില്‍ നിരുപാധികമുളള കീഴടങ്ങലല്ല ഇത് എന്ന് സൂചിപ്പിക്കുന്നതാണ് അദ്ദേഹം പിന്നീട് പറഞ്ഞ കാര്യങ്ങള്‍. ആണവനിരായുഢീകരണം സാധ്യമാവണണെങ്കില്‍ അമേരിക്കയും ദക്ഷിണകൊറിയയും ഞങ്ങളുടെ പരിശ്രമങ്ങളോട് സഹകരിക്കണം. അതായത് കൊറിയന്‍ മേഖലയിലെ വന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കുന്ന കാര്യത്തില്‍ അമേരിക്ക ഒത്തുതീര്‍പ്പിന് തയാറാവണം. പക്ഷേ ജോണ്‍ ബോള്‍ട്ടന്‍ എന്ന അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‍ ആണവനിരായുധീകരണം മാത്രമല്ല ഉത്തരകൊറിയയില്‍ ഭരണമാറ്റവും ആഗ്രഹിക്കുന്നയാളാണ്. ഉത്തരകൊറിയക്കെതിരെ സൈനിക നീക്കം ആഗ്രഹിക്കുന്നയാളാണ് ബോള്‍ട്ടന്‍ഇടയില്‍ പെട്ട് ഞെരുങ്ങുനന്നത് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നാണ്. ആണവനിരായുധീകരണം ആഗ്രഹിക്കുിന്നുണ്ടെങ്കിലും അമേരിക്കന്‍ സൈനിക പിന്‍മാറ്റം അദ്ദേഹത്തിന് ചിന്തിക്കാനാവില്ല. പ്യോങ്യാങ്ങിനെ വിശ്വസിക്കാനാവില്ല എന്നതുതന്നെ കാരണം. ഏതായാലും ഈ മാസം നടക്കുന്ന ഉത്തര, ദക്ഷിണ കൊറിയന്‍ ഉച്ചകോടിയോടെ കിമ്മിന്‍റെ നീക്കങ്ങള്‍ കുറെക്കൂടി വ്യക്തമാകും.