ആദരവർപ്പിച്ച് ഷോർട്ട് ഫിലിം; ലോക് ഡൗണിലെ വേറിട്ട കാഴ്ച

കോവിഡ് കാലത്ത് ഫ്ളാറ്റിൻറെ നാലു ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോയവരേറെയുണ്ട് പ്രവാസലോകത്ത് പ്രത്യേകിച്ചു കുട്ടികൾ. പഠനമെല്ലാം ഓൺലൈനായതോടെ വീടുകളിൽ ഇരുന്നു ബോറഡിക്കുന്നുണ്ട് പലരും. എന്നാൽ, പാട്ടും ഡാൻസും ഷോർട് ഫിലിമും ഒക്കെയായി കോവിഡ് കാലം പ്രയോജനപ്പെടുത്തുന്ന ചിലരുണ്ട്. അവരെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഈ മഹാമാരിയുടെ കാലത്ത് സേവനം അനുഷ്ടിക്കുന്ന ആരോഗ്യപ്രവർത്തകർക്കടക്കം ആദരവർപ്പിച്ചാണ് കുവൈത്തിലെ വീട്ടിലിരുന്നു കണ്ണൂർ സ്വദേശി സുനേഷ് കുമാറിനൊപ്പം പത്താം ക്ളാസുകാരൻ മകൻ അദ്വൈദും മൂന്നാം ക്ളാസുകാരി കല്യാണിയും ഷോർട് ഫിലിം നിർമിച്ചത്. ആരാണ് ഈ കാലത്തിൻറെ സൂപ്പർ ഹീറോസെന്നു മകളെ പരിചയപ്പെടുത്തുകയാണ് അച്ഛൻ.

കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥികളാണ് അദ്വൈദും കല്യാണിയും. ഓൺലൈൻ പഠനത്തോടൊപ്പം അച്ഛനുമായി ചേർന്നാണ് ഷോർട് ഫിലിമിനായി ഫ്ളാറ്റിൻറെ നാലു ചുവരുകളെ വേദിയാക്കിയത്. കോവിഡ് പ്രതിരോധത്തിനായി സൂക്ഷിക്കേണ്ട മുൻകരുതലുകളാണ് ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥി ജാനവും സഹോദരനും മൂന്നാം ക്ളാസ് വിദ്യാർഥിയുമായ ശ്രീഹരിയും ചോർന്നു ഷോർട് ഫിലിം രൂപത്തിൽ അവതരിപ്പിച്ചത്.

മാസ്ക് ധരിക്കേണ്ടത് എന്തിനെന്നും എങ്ങനെയെന്നും പരിചയപ്പെടുത്തുന്നതിനൊപ്പം ശുചിത്വ ശീലങ്ങൾ കൂടി പങ്കുവയ്ക്കുകയാണ് ഇരുവരും. ഒഴിവു സമയം നല്ലതിനായി പ്രയോജനപ്പെടുത്തുന്നു എന്നതിനൊപ്പം കാലഘട്ടത്തിനു ഏറ്റവും ആവശ്യമായ സന്ദേശം കൂടി പകരുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ താൽപര്യത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നു ജാനവിൻറേയും ശീഹരിയുടേയും അച്ഛനും ദുബായിലെ റേഡിയോ അവതാരകനും കൂടിയായ ഷാബു കിളിത്തട്ടിൽ.

കോവിഡ് ബോധവൽക്കരണത്തിനായി സഹോദരങ്ങളായ മൂന്നു പേർ ചേർന്നു അവതരിപ്പിക്കുന്ന ഗാനവും പ്രവാസലോകത്ത് ഏറേ ശ്രദ്ധേയമായിരിക്കുകയാണ്. കോട്ടയം പള്ളിക്കൂടം സ്കൂളിലെ പത്താം ക്ളാസുകാരി തിയ ആൻ ജേക്കബ്, ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ആറാം ക്ളാസ് വിദ്യർഥി മാത്യു ജേക്കബ്, അഞ്ചാം ക്ളാസുകാരി റൂത്ത് ലിസ് ജേക്കബ് എന്നിവർ ചേർന്നാണ് ഈ ഗാനം അവതരിപ്പിക്കുന്നത്.

സംഗീതവും രചനയും അവതരണവുമെല്ലാം ഒരുമിച്ചാണ് ചെയ്തത്. ബോധവൽക്കരണത്തിനായി എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് പ്രിയപ്പെട്ട സംഗീതത്തെത്തന്നെ കൂട്ടുപിടിച്ചത്.

യുഎഇയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും മുൻപാണ് ഷാർജ കോർണിഷ് അടക്കമുള്ള സ്ഥലങ്ങളിൽ ഈ ഗാനം ചിത്രീകരിച്ചത്. ദുബായിൽ സിനിമ സംവിധായകനായ  അരുൺ ശേഖർ മകൾ സയൂരിക്കൊപ്പം ചെയ്ത ഷോർട് ഫിലിമും പ്രവാസലോകത്ത് വൈറലാവുകയാണ്...

ലോക് ഡൌൺ കാലത്തെ ഓൺലൈൻ ഗെയിമും അതുമായി ബന്ധപ്പെട്ടു വീട്ടിലുണ്ടാകുന്ന നർമരംഗങ്ങളുമാണ് ഇതിവൃത്തം.

. തമാശകളും ചിരികളും ഉണരണം. വീടുകൾ കൂടുതൽ സജീവമാകട്ടെ. കുട്ടികളുടെ മാനസിക വിഷമതകളും ഒറ്റപ്പെടലുകളുമൊക്കെ ഇല്ലാതാക്കാൻ മാതാപിതാക്കളടക്കം കൂടുതൽ ശ്രദ്ധചെലുത്തേണ്ട സമയം കൂടിയാണ് ഈ കോവിഡ് കാലം.