വിസ്മയങ്ങളൊരുക്കി ഗ്ളോബൽ വില്ലേജിലെ സർക്കസ് കൂടാരം

ലോകം ആഗോളഗ്രാമമായി ചുരുങ്ങുന്ന ദുബായ് ഗ്ളോബൽ വില്ലേജിലെ ഇത്തവണത്തെ പ്രധാനപരിപാടികളിലൊന്നാണ് സർക്കസ്. എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ ആകർഷിക്കുന്ന സർക്കസ് വിശേഷങ്ങളും കാഴ്ചകളുമാണ് ഇനി കാണുന്നത്.

ലോകത്തിൻറെ എല്ലായിടങ്ങളിലും ആരാധകരുള്ള കലാപ്രകടനമാണ് സർക്കസ്. എല്ലാ രാജ്യക്കാരും സന്ദർശിക്കുന്ന ദുബായ് ഗ്ളോബൽ വില്ലേജിൽ എല്ലാവിഭാഗം ജനങ്ങളേയും ആകർഷിക്കുകയാണ് സർക്കസ് സർക്കസ്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയും വിസ്മയിപ്പിച്ചും ചിരിപ്പിച്ചും സന്ദർശകരെ കയ്യിലെടുക്കുകയാണ് സർക്കസ് ടീം. 

ഇംഗ്ളണ്ട് സ്വദേശിയായ റിങ് മാസ്റ്റർ കെസ്റ്ററിൻറെ നേതൃത്വത്തിൽ പതിനാലംഗ സംഘമാണ് ഗ്ളോബൽ വില്ലേജിലെ സർക്കസ് കൂടാരത്തിൽ വിസ്മയങ്ങളൊരുക്കുന്നത്. യുക്രേനിയൻ ആക്രോബാറ്റിക്സാണ് ഈ സീസണിലെ പ്രധാന ആകർഷണം.റോപ്പിനു മുകളിലൂടെ സൈക്കിളോടിച്ചും നൃത്തം ചവുട്ടിയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയാണ് ആക്രോബാറ്റ് സർക്കസ് വിസ്മയിപ്പിക്കുന്നത്. 

ഉയരത്തിൽ വലിച്ചു നീട്ടിയ റോപ്പിലൂടെ കണ്ണുകെട്ടി നടക്കുകയും സൈക്കിൾ ചവുട്ടുകയും ചെയ്തു വരുന്ന യുക്രെയ്ൻ കലാകാരനു പ്രായഭേദമന്യേ എല്ലാവരുടേയും നിറഞ്ഞ കയ്യടി.

കാണികളിലേക്കു പന്തെറിഞ്ഞും കുട്ടികളുടെ അടുത്തെത്തി ചിരിപ്പിച്ചും ജോക്കർമാർ കളം നിറയുന്ന കാഴ്ച. ചാടിത്തിമിർത്തും  ചാട്ടം പിഴച്ചും ജോക്കർമാർ കാണികളായ കുരുന്നുകളെ കയ്യിലെടുത്തു.

മരണക്കിണറിനു സമാനമായ ചെറിയ ഗ്ളോബിനുള്ളിലൂടെ ചീറിപ്പായുന്ന ബൈക്കുമായി മറ്റോരു കലാകാരൻ. ജീവൻമരണപ്പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന കലാപ്രകടനം.

ചടുലമായ നൃത്തച്ചുവടുകളിലൂടെയും അസാമാന്യമായ മെയ്വഴക്കത്തിലൂടെയും ഇവർ സർക്കസ് കൂടാരം സജീവമാക്കുകയാണ്.  വിവിധ രാജ്യാക്കാരായ കുട്ടികളും മുതിർന്നവരുമെല്ലാം ഒരേ മനസോടെ ആഘോഷത്തോടെയാണ് സർക്കസ് വീക്ഷിക്കുന്നത്.

നാലാം തവണയാണ് ഗ്ളോബൽ വില്ലേജിൽ സർക്കസ് കൂടാരമുയരുന്നത്. പക്ഷേ ഇത്തവണയാണ് അതിനു മാറ്റു കൂടുതലെന്നു റിങ് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

റഷ്യ, യുക്രെയ്ൻ, ഇംഗ്ളണ്ട്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘം ഒക്ടോബറിലാണ് ദുബായിലെത്തിയത്.  രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ഇടവേളകളില്ലാതെ ആറു മാസം നീളുന്ന ഗ്ളോബൽ വില്ലേജിലെ സന്ദർശകരെ വിസ്മയിപ്പിക്കുന്നത്.