കേരളത്തനിമ പുനരാവിഷ്കരിച്ച് കേരളോത്സവം; ആഘോഷമാക്കി പ്രവാസികൾ

കേരളത്തനിമ പുനരാവിഷ്കരിച്ച് അബുദാബിയിൽ കേരളോത്സവം. പ്രവാസലോകത്തെ ചെണ്ട വാദ്യക്കാരും നാട്ടിൽ നിന്നെത്തിയവരും ഒരുമിച്ച് ആഘോഷമാക്കിയ പഞ്ചാരിമേളം അടക്കമുള്ളവ പ്രവാസലോകത്തെ മനോഹര കാഴ്ചയായി. കേരളോത്സവത്തിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ഗ്രാമീണ ഉത്സവക്കാഴ്ചകളും നാട്ടിൻപുറങ്ങളിലെ കലാമൽസരങ്ങളും പ്രവാസലോകത്ത് പുനരാവിഷ്കരിച്ചാണ് അബുദാബി മലയാളി സമാജത്തിൽ കേരളോത്സവം സംഘടിപ്പിച്ചത്. 71 വാദ്യക്കാർ അണിനിരന്ന പഞ്ചാരിമേളമായിരുന്നു കേരളോത്സവത്തിലെ പ്രധാനപരിപാടി. പ്രവാസലോകത്തെ കലാകാരൻമാർക്കൊപ്പം കേരളത്തിൽ നിന്നെത്തിയവരും പഞ്ചാരിമേളത്തിൽ അണിനിരന്നു.

ഗ്രാമീണ ഭക്ഷ്യ വിഭവങ്ങളുടെ തത്സമയ പാചകം, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സ്റ്റാളുകൾ, ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉത്സവപറമ്പിൽ ഒരുക്കിയിരുന്നു. അബുദാബിയിലെ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും  നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടോളം  സ്റ്റാളുകൾ മേളയുടെ ഭാഗമായി. ഏറ്റവും മികച്ച സ്റ്റോളിനുള്ള സമ്മാനം സോഷ്യൽ ഫോറം അബുദാബി സ്വന്തമാക്കി. 

കേരളത്തനിമയുള്ള ഭക്ഷണശാലകൾ, പുസ്തകശാലകൾ കുട്ടികകൾക്ക് വേണ്ടിയുള്ള മൽസരങ്ങൾ തുടങ്ങിയവയും ഒരുക്കിയിരുന്നു. ഗാനമേള, ഡാൻസ് തുടങ്ങിയ കലാപരിപാടികൾ നാട്ടിൻപുറത്തെ ഉത്സവാഘോഷത്തിൻറെ പ്രതീതിയുണർത്തി. 

യുഎഇ ലെ ഇന്ത്യൻ സ്ഥാനപതി പവൻകപൂറാണ് കേരളോത്സവം ഉദ്ഘാടനം ചെയ്തത്. മുസഫ വ്യവസായ മേഖലയിലെ മലയാളി സമാജം അങ്കണത്തിൽ ഒരുക്കിയ ഉത്സവത്തിനു തൊഴിലാളി ക്യാംപുകളിൽ നിന്നുള്ള നൂറിലേറെപ്പേരുടെ സജീവപങ്കാളിത്തവുമുണ്ടായിരുന്നു.