ശാസ്ത്രം ലോകനന്മയ്ക്ക്; ഓർമപ്പെടുത്തലുമായി ശാസ്ത്രപ്രദർശനം

ലോകനന്മയ്ക്കായി ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വിദ്യാർഥികളുടെ ഓർമപ്പെടുത്തലുകളായിരുന്നു നിർദേശങ്ങളായിരുന്നു അബുദാബിയിൽ നടന്ന ശാസ്ത്രപ്രദർശനം പങ്കുവച്ചത്. ശാസ്ത്രം ലോകത്തെ നശിപ്പിക്കാനുള്ളതല്ല വളർത്താനുള്ളതാണെന്ന ഓർമപ്പെടുത്തലുകൾ. അബുദാബിയിലെ ശാസ്ത്രപ്രദർശനത്തിലെ വിശേഷങ്ങളാണ് ഇനി പരിചയപ്പെടുന്നത്.

അൻപത്തിയെട്ടു രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിഅഞ്ഞൂറോളം വിദ്യാർഥികൾ ശാസ്ത്രം പ്രായോഗിക ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു പഠിപ്പിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിൻറെ ആശങ്കകൾ പങ്കുവയ്ക്കുന്ന വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ പരിസ്ഥിതിതയോട് ഇണങ്ങുന്ന ജീവിതം പരിചയപ്പെടുത്തുകയാണ്. 

കൃഷിസ്ഥലത്ത് ജൈവകീടനാശിനികൾ തളിക്കാൻ ഉപയോഗിക്കുന്ന ഡ്രോൺ, ചൂട് കാലാവസ്ഥയിലും വാട്ടർ ടാങ്കുകളിലെ വെള്ളത്തിന് തണുപ്പ് പകരാനുള്ള സോളാർ സംവിധാനം തുടങ്ങി നൂറുകണക്കിന് കണ്ടെത്തലുകൾ പ്രദർശനത്തിന്റെ ഭാഗമായി.

നീന്തൽ പഠിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന സ്മാർട്ട് വാച്ഛ് , അഗ്നിബാധയുണ്ടായാൽ ഒരേസമയം സിവിൽ ഡിഫൻസിലേക്കും പോലീസിലേക്കും അറിയിക്കുന്ന സംവിധാനം യു.എ.ഇയിൽ നിലവിലുണ്ടെങ്കിലും ഇന്ത്യയിലെ നഗരങ്ങളിലേക്ക് എത്തുന്നതേയുള്ളു. രാജസ്ഥാനിലെ കോട്ടയിൽ പഠിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ശ്രീ വർഷൻ സുബ്രഹ്മണിയാണ്  നൂതന സംവിധാനം പരിചയപ്പെടുത്തുന്നത്. 

യുഎഇിയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയതിൻറെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ഒരുക്കിയ ബഹിരാകാശ യാത്രാ കൂടാരവും ശ്രദ്ധയാകർഷിച്ചു. ബഹിരാകാശയാത്രയുടെ കൂടുതൽ വിവരങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്തുകയായിരുന്നു കൂടാരം.

ജൈവശാസ്ത്രം, പെരുമാറ്റ ശാസ്ത്രം, രസതന്ത്രം, കംപ്യൂട്ടർ സയൻസ്, ഭൂമി ശാസ്ത്രം, ഊർജം, ഗതാഗതം തുടങ്ങി പതിമൂന്നു വിഭാഗങ്ങളിലായി എഴുന്നൂറോളം പ്രോജക്ടുകളും വിദ്യാർഥികൾ അവതരിപ്പിച്ചു. 

യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ നാഷണൽ എക്സിബിഷൻ സെന്ററിലാണ് പ്രദർശനം ഒരുക്കിയത്.