മഹാസംവിധായകന് ആദരം; ഇതാ ഐവി ശശി വരെ

ഐ.വി.ശശി എന്ന വലിയ സംവിധായകന്റെ ചിത്രങ്ങൾ സമ്മാനിച്ച ഒരുപിടി ഗാനങ്ങളിലൂടെ അദ്ദേഹത്തിന് സ്മരണാഞ്ജലി ഒരുക്കുക കൂടിയായിരുന്നു മലയാള മനോരമയുടെ കോളജ് ഡേ. പഴയകാല ഓർമകളിലേക്കുള്ള ഒരു തിരിച്ചു നടത്തം കൂടിയായിരുന്നു ആ ഗാനസന്ധ്യ. എല്ലാത്തിനും സാക്ഷിയായി ഐ.വി.ശശിയുടെ പ്രിയപത്നി സീമയും ഒപ്പമുണ്ടായിരുന്നു.

ഉൽസവമെന്ന ചിത്രത്തിലൂടെയെത്തി മലയാള സിനിമയ്ക്ക് ഉൽസവകാലം സമ്മാനിച്ച മഹാ സംവിധായകനുള്ള ആദരമായിരുന്നു ഇതാ ഐവി ശശി വരെ എന്ന സംഗീത സായാഹ്നം.പ്രണയ മധുരങ്ങളുടെ നോവും നിറച്ചാർത്തും നിറഞ്ഞതായിരുന്നു ഓരോ പാട്ടുകളും. അനുബന്ധത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന പാട്ട് ശ്രോതാക്കളെയൊന്നാകെ പഴയകാല ഓർമകളിലേക്ക് കൊണ്ടു പോയി. ഒരു വേള നിറ കണ്ണുകളോടെ സീമയും ആ ഓർമകളിലേക്കു പോയി... ആ ചുണ്ടുകളും  പാട്ടുകൾ മൂളി.

പലപ്പോഴും ഓർമകൾ വെള്ളിച്ചില്ലം പോലെ ചിതറി. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനവുമായി വേദിയിലെത്തിയത് മലയാള സംഗീതലോകത്തെ കൗമാര പ്രതിഭ വൈഷ്ണവ് ഗിരീഷായിരുന്നു. ഓർമത്താളുകളിൽ മറഞ്ഞ മഹാനടൻമാർക്കുള്ള സ്മരണാഞ്ജലി കൂടിയായി പല ഗാനങ്ങളും. ഒടുവിൽ സദസൊന്നാകെ ഒരു മധുരക്കിനാവിന്റെ ലഹരിയിൽ ചുവടവ് വയ്ച്ച് ഐ.വി.ശശിയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ചു.