നാസയുടെ ആർട്ടെമിസ് 2 ദൗത്യസംഘം ഭൂമിയുടെ ഭ്രമണപഥം ഭേദിച്ചു. നിര്‍ണായ ഘട്ടമായ ട്രാൻസ് ലൂണാർ ഇഗ്‌നിഷൻ സംഘം വിജയകരമായി പൂര്‍ത്തിയാക്കി. ചൊവാഴ്ച ചന്ദ്രനെ വലംവയ്ക്കുന്നതാണ് ദൗത്യത്തിലെ അടുത്ത പ്രധാന ഘട്ടം.
1972-ലെ അപ്പോളോ 17 ദൗത്യത്തിനു ശേഷം ഇതാദ്യമായാണ് മനുഷ്യർ ഭൂമിയുടെ ഭ്രമണപഥം വിടുന്നത്. വിക്ഷേപണം നടന്ന് 25 മണിക്കൂറിന് ശേഷം എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് നാലംഗ ദൗത്യ സംഘം ചന്ദ്രനിലേക്ക് യാത്ര തുടര്‍ന്നു. നിര്‍ണായക
ഘട്ടമായ ട്രാൻസ് ലൂണാർ ഇഗ്‌നിഷൻ വിജയകരമായിരുന്നുവെന്ന് നാസയും അറിയിച്ചു. ചാന്ദ്രയാത്രയ്ക്ക് അനുമതി നൽകുന്നതിന് മുൻപായി, പേടകത്തിലെ ജീവൻരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിന് ഒരു ദിവസം ഭൂമിയുടെ
ഭ്രമണപഥത്തിൽ തുടരാൻ നാസ ആർട്ടെമിസ് 2 സംഘത്തിന് നിർദേശം നൽകിയിരുന്നു. ഈ നിര്‍ദേശം സംഘം പിന്തുടരുകയായിരുന്നു. ഭൂമിയുടെയും ചന്ദ്രൻ്റെയും ഗുരുത്വാകർഷണ ബലം ഉപയോഗിച്ച് 'ഫ്രീ-റിട്ടേൺ ലൂണാർ ട്രാജക്ടറി' എന്നറിയപ്പെടുന്ന പാതയിലൂടെയാണ് പേടകം സഞ്ചരിക്കുന്നത്. മണിക്കൂറിൽ 38,000 കിലോമീറ്ററിലധികം വേഗത കൈവരിച്ചാണ് പേടകം ഭൂമിയുടെ ഭ്രമണപഥം ഭേദിച്ചത്. ചന്ദ്രനിലേക്കുള്ള ഈ കുതിപ്പോടെ ഞങ്ങൾ ഭൂമിയെ ഉപേക്ഷിക്കുകയല്ല, തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നാണ് സംഘത്തിലെ ഏക വനിത ക്രിസീറ്റിന കോക്ക് ഭൂമിയിലേക്ക് അയച്ച സന്ദേശം. ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്ന് 6,400 കിലോമീറ്റർ അകലെക്കൂടി ഓറിയോൺ പേടകം കടന്നുപോകും. ഇതുവരെ മനുഷ്യൻ നേരിൽ കാണാത്ത, ചന്ദ്രൻ്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിൻ്റെ വ്യക്തമായ ദൃശ്യങ്ങൾ ഇവർക്ക് ലഭിക്കും. യാത്രയ്ക്കിടെ, ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനും ആർട്ടെമിസ് യാത്രികർ സാക്ഷ്യം വഹിക്കും.അതേസമയം ഓറിയോണ്‍ പേടകത്തിലെ ശുചിമുറിക്ക് ചില രൂപമാറ്റങ്ങള്‍ വരുത്തിയേക്കും. സംഘാംഗങ്ങള്‍ ശുചിമുറി ഉപയോഗിക്കുന്നതിനിടെ തകരാര്‍ കണ്ടെത്തിയതോടെയാണ് തീരുമാനം