കേരളത്തിലെ ഫുട്ബോള്‍ ആവേശം കണ്ട് എന്തിനാണ് ഇത്രയൊക്കെ ആഘോഷിക്കുന്നതെന്ന് ചില ദോഷൈകദൃക്കുകളെങ്കിലും ചോദിക്കാറുണ്ട്. അവരോട് പറയാനുള്ളത് ഇതാണ്. ഈ ആവേശവും ഫുട്ബോള്‍ പ്രാന്തുമൊക്കെ ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും കാണാം. അതിനൊരു ഉദാഹരണമാണ് ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ അര്‍ജന്റീനിയന്‍ ആരാധകരന്‍ മിലോസ്ലാവ് ഉര്‍ബാനെക്കിന്റെ വീട്ടിലെ കാഴ്ച.
പ്രാഗിൽ നിന്ന് 90 കിലോമീറ്റർ കിഴക്ക് ബുക്കോവ്കയിലുള്ള സംഗീത പ്രമോട്ടറായ മിലോസ്ലാവ് ഉര്‍ബാനെക്കിന്റെ വീടാണിത്. ചെക് റിപ്പബ്ലിക് ലോകകപ്പിലുണ്ടെങ്കിലും ഇല്ലെങ്കിലും ഉര്‍ബാനെക്കിന്റെ അര്‍ജന്റീനയോടുള്ള ആരാധനയ്ക്ക് കുറവുണ്ടാകില്ല. മൂന്നുനില വീടിന്റെ നിറം ആകാശനീലിമയും വെള്ളയുമാണ്. മുറ്റത്ത് സാക്ഷാല്‍ മറഡോണയുടെ പൂര്‍ണകായ പ്രതിമ കാണാം. തൊട്ടടുത്ത് ലയണല്‍ മെസിയുടെ കൂറ്റന്‍ ചുവര്‍ ചിത്രം. ചുവരിൽ അർജന്റീനയുടെ പതാകയിലെ സൂര്യചിഹ്നവും വലിയ രൂപത്തിൽ പതിപ്പിച്ചിട്ടുണ്ട്. വീടിനു പിന്നിലെ ഫുട്ബോൾ മൈതാനത്തിന് ചുറ്റും, മറഡോണ കളിച്ചിരുന്ന ക്ലബ്ബുകളിലൊന്നായ ബ്യൂണസ് ഐറിസിലെ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നാലു വയസ്സുള്ളപ്പോൾ പിതാവിനൊപ്പം 1978-ലെ അർജന്റീന ലോകകപ്പ് കണ്ടതോടെയാണ് ടീമിനോടുള്ള പ്രണയം തുടങ്ങിയതെന്നാണ് ഉര്‍ബാനെക് പറയുന്നത്.
ഇത്തവണ വീണ്ടും അര്‍ജന്റീന കപ്പുയര്‍ത്തുമെന്നാണ് ഉര്‍ബാനെക്കിന്റെ പ്രവചനം. അങ്ങനെയെങ്കില്‍ മെസി വീണ്ടും കപ്പുയര്‍ത്തുന്ന ചിത്രംകൂടി ഈ ചുമരിലുണ്ടാകും.