മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിയില്‍ സംശയങ്ങള്‍ക്ക് വ്യക്തതവരുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഡല്‍ഹി മെട്രോ റെയിലിനോട് ചോദിച്ച 100 ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചു. വെള്ളിയാഴ്ച ചേരുന്ന വിദഗ്ധസമിതി ഉത്തരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മൂന്നരമണിക്കൂര്‍ യാത്ര ചെയ്യാനാവുന്ന അതിവേഗ റയിലിന്‍റെ പദ്ധതി രേഖ പഠിക്കാന്‍ സര്‍ക്കാര്‍ വിദ്ഗത സമിതിയെ നിയോഗിച്ചിരുന്നു. ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍റെ പദ്ധതിയായാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത് . തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട്) വരെ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള റയില്‍പാത യഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് നൂറിന് മുകളില്‍ ചോദ്യങ്ങളിലാണ് വിദഗ്ധസമിതി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനോട് ചോദിച്ചത്. ഇതില്‍ വ്യക്തത വരുത്തിയ ഡല്‍ഹി മെട്രോയുടെ മറുപടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്.
പാരിസ്ഥിതികമായി അനൂകൂലമായതും ജനങ്ങളെ ഒഴിപ്പിക്കാത്തതും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്തതുമായ പദ്ധതിയാണെന്നാണ് ഇ ശ്രീധന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ഉള്‍പ്പടെയാണ് വ്യക്തത തേടിയത്. ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍റെ മറുപടി വെള്ളിയാഴ്ച ചേരുന്ന വിദഗ്ധസമിതി ചര്‍ച്ച ചെയ്യും. വൈകാതെ തന്നെ ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതി സ്വീകരിക്കാനാവുമോ എന്ന് സര്‍ക്കാരിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കും .