പരുക്കിനെത്തുടർന്നുള്ള ആശങ്കകൾക്കിടയിലും നെയ്മർ ലോകകപ്പിനുണ്ടാകുമെന്ന് ഉറപ്പിച്ച് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. നെയ്മറിന്റെ പരുക്കിനെക്കുറിച്ച് സാന്റോസ് ക്ലബ് നല്‍കിയ റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും പരിശീലകന്‍ പറഞ്ഞു.
മാറക്കാന സ്റ്റേഡിയത്തിൽ പാനമയ്‌ക്കെതിരായ നാളത്തെ സൗഹൃദ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കാര്‍ലോ ആഞ്ചലോട്ടി ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്ത പങ്കുവച്ചത്. നെയ്മർ ഞങ്ങൾക്കൊപ്പമുണ്ടാകും. ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ, രണ്ടാം മത്സരത്തിൽ എന്തായാലും കളത്തിലിറങ്ങുമെന്നും ആഞ്ചലോട്ടി. ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാതിരുന്നാല്‍ നെയ്മറെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹത്തിനാണ് ആഞ്ചലോട്ടി അവസാനമിട്ടത്. 26 അംഗ ബ്രസീല്‍ ടീമില്‍ മാറ്റംവരുത്തില്ലന്നും ആഞ്ചലോട്ടി പറഞ്ഞു. നെയ്മര്‍ക്ക് 'നീർക്കെട്ട്' മാത്രമാണെന്നാണ് സാന്റോസ് ക്ലബ് നല്‍കിയ റിപ്പോര്‍ട്ടെന്നും പരിശീലകന്‍ വിശദീകരിച്ചു. നെയ്മാര്‍ ബ്രസീലിന്റെ പരിശീലന ക്യാംപിലെത്തിയ ശേഷമാണ് ഫെഡറേഷൻ വിഷയം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.