Rajasthan Royals' Vaibhav Sooryavanshi reacts after losing his wicket during the Indian Premier League cricket match between Gujarat Titans and Rajasthan Royals in New Chandigarh, India, Friday, May 29, 2026. (AP Photo/Ashwini Bhatia)
സീസണില്‍ വൈഭവ് സൂര്യവംശിയെന്ന 15കാരന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അടിച്ചുകൂട്ടിയത് 776 റണ്‍സാണ്. അതില്‍ 521 ഉം ആദ്യ ആറോവറുകളിലാണ് താരം നേടിയതും. നിര്‍ണായകമായ രണ്ടാം ക്വാളിഫയറില്‍ 47 പന്തില്‍ 96 റണ്‍സെടുത്തിട്ടും ടീം തോറ്റതില്‍ പൊട്ടിക്കരയുന്ന വൈഭവിനെയാണ് ഇന്നലെ കണ്ടത്. ഡഗൗട്ടില്‍ കരച്ചിലടക്കാന്‍ പാടുപെട്ട കുഞ്ഞുതാരത്തെ ടീം അംഗങ്ങളും മാനേജര്‍ റോമി ഭിന്ദറും സപ്പോര്‍ട്ടിങ് സ്റ്റാഫുമെല്ലാമെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ക്യാമറക്കണ്ണുകളില്‍ നിന്ന് രക്ഷപെടാന്‍ തുവാല കൊണ്ട് മുഖം മറച്ച് താരം ഇരുന്നു.
ഐപിഎല്‍ ഈ സീസണിന്‍റെ താരം വൈഭവ് സൂര്യവംശിയാണെന്നതില്‍ തര്‍ക്കമില്ല.1.10 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെടുത്തത്. സീസണിലെ 16 മല്‍സരങ്ങളില്‍ നിന്നായി ഐപിഎല്‍ ബോള്‍ ബൈ ബോള്‍ ഡാറ്റ പരിശോധിച്ചാല്‍ വൈഭവ് ഉണ്ടാക്കിയത് 34.97 കോടി രൂപയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ലാഭം മാത്രം 33.87 കോടി. ഐപിഎല്‍ ഈ സീസണിലെ ലാഭക്കണക്കില്‍ മൂന്നാമത് വരും ഇത്. ലാഭക്കണക്കില്‍ വൈഭവിന് മുകളിലുള്ളത് ശുഭ്മന്‍ ഗില്ലും(35.14 കോടി) രജത് പട്ടീദാറു(35.06 കോടി)മാണ്. സീസണിലെ ഓരോ പന്തിന്റെയും ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ മാതൃക, ഓരോ ഡെലിവറിയെയും ജയസാധ്യതയായി കണക്കാക്കുകയും ഇത് സീസൺ അടിസ്ഥാനത്തിലുള്ള ഒരു സാമ്പത്തിക ലെഡ്ജറായി സംയോജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ഓരോ കളിക്കാരന്റെയും പ്രകടനത്തിന് കോടികളിൽ ഒരു സാമ്പത്തിക മൂല്യം കണക്കാക്കുകയും, അത് ഫ്രാഞ്ചൈസി അവർക്കായി ചിലവഴിച്ച തുകയുമായി താരതമ്യം ചെയ്ത് ആ സീസണിലെ ലാഭമെന്തെന്ന അനുമാനത്തിലുമെത്തുന്നു.
അടിച്ചു തകര്‍ക്കുകയെന്നതായിരുന്നു സീസണിലെ വൈഭവിന്‍റെ നയം. പേരുകേട്ട ബോളര്‍മാരെയെല്ലാം നിര്‍ദാക്ഷിണ്യം അടിച്ചു പറത്തി. 44 ബോളര്‍മാരെ നേരിട്ടതില്‍ 31 പേരെയും സിക്സര്‍ പറത്തി. ഇതില്‍ എട്ടുപേരെയും എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സിക്സടിച്ചുവെന്നതുമാണ് കൗതുകം. ജയ്പുരില്‍ ഹൈദരാബാദിനെതിരെ നേടിയ സെഞ്ചറി പിറന്നത് വെറും 36 പന്തില്‍ നിന്നാണ്. ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ സെഞ്ചറിയുമാണിത്. 12 സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. പ്ലേ ഓഫില്‍ 29 പന്തില്‍ നിന്നാണ് താരം 97 റണ്‍സെടുത്ത്. 334.48 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. രണ്ടാം ക്വാളിഫയറില്‍ തികഞ്ഞ പക്വതയോടെ ബാറ്റ് വീശിയ താരം ഏഴ് സിക്സും എട്ട് ഫോറുമടക്കമാണ് 96 റണ്‍സെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയും താരം സെഞ്ചറിക്ക് തൊട്ടരികെ പുറത്തായി.