Rajasthan Royals' Vaibhav Sooryavanshi plays a shot during the Indian Premier League cricket match between Lucknow Super Giants and Rajasthan Royals in Jaipur, India, Tuesday, May 19, 2026. (AP Photo)
ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ജയം. ജയ്പൂരില്‍ നടന്ന നിർണായക മല്‍സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ വിജയത്തിലെത്തി. വൈഭവ് സൂര്യവംശി 38 പന്തിൽ നിന്ന് 93 റൺസുമായി തിളങ്ങി. 14 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 10 സിക്സുകളും ഏഴു ഫോറുകളുമുൾപ്പടെ 93 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 53 റൺസെടുത്ത ധ്രുവ് ജുറെൽ പുറത്താകാതെനിന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാളും (43) രാജസ്ഥാനായി തിളങ്ങി. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത യശസ്വി ജയ്സ്വാൾ– വൈഭവ് സൂര്യവംശി സഖ്യം രാജസ്ഥാനു മികച്ച തുടക്കമാണ് നൽകിയത്. വൈഭവിനു പിന്നാലെയെത്തിയ ലുവാൻ ഡെ പ്രിട്ടോറിയസ് ഏഴു റൺസെടുത്ത് പുറത്തായി. എന്നാൽ അർധ സെഞ്ചറിയുമായി ധ്രുവ് ജുറെലും 16 റൺസടിച്ച ഡോനോവൻ ഫെറേറയും ചേർന്ന് 19.1 ഓവറിൽ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ഓപ്പണർമാരായ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിഷും അർധ സെഞ്ചറികൾ നേടി. 57 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് അഞ്ച് സിക്സുകളും 11 ഫോറുകളുമുൾപ്പടെ 96 റൺസെടുത്തു. ജോഷ് ഇംഗ്ലിഷ് 60 റൺസും ക്യാപ്റ്റൻ ഋഷഭ് പന്ത് 23 പന്തിൽ 35 റൺസുമടിച്ച് ലക്നൗവിനായി തിളങ്ങി.