ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പരുക്ക്. പേശിവലിവ് കാരണം ഗില്ല് ഇല്ലാതെയാണ് ടീം രാജസ്ഥാനെതിരെ കളിക്കുന്നത്. പകരം സ്പിന്നര്‍ റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ ഉദ്ഘാടന മത്സരം കളിച്ച ഗിൽ, രാജസ്ഥാനെതിരായ മത്സരത്തിന് മുന്‍പുള്ള പരിശീലന സെഷനുകളിലും പങ്കെടുത്തിരുന്നു.
ടോസിനാടാനായി എത്തിയത് റാഷിദ് ഖാന്‍. ഇതോടെ കാണികളും ആരാധകരും ഒന്നിടകം ഞെട്ടി. ഗില്ലിന് പേശിവേദനയുണ്ടെന്നും അദ്ദേഹം ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ടോസിൽ റാഷിദ് ഖാന്‍ പറഞ്ഞു. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബാറ്റിങ് തിരഞ്ഞെടുത്തു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 210 റൺസാണ് രാജസ്ഥാന്‍ നേടിയത്. ടോപ് ഓർഡർ ബാറ്റർമാരായ ധ്രുവ് ജുറേലും യശസ്വി ജയ്സ്വാളും അർധ സെഞ്ചറികൾ നേടി പുറത്തായി. 42 പന്തുകൾ നേരിട്ട ധ്രുവ് ജുറേൽ അഞ്ച് വീതം സിക്സുകളും ഫോറുകളും അടിച്ച് 75 റൺസ് നേടി. യശസ്വി ജയ്സ്വാൾ 36 പന്തിൽ 55 റൺസുമായി തിളങ്ങി.
ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചത് സൂര്യകുമാര്‍ യാദവാണ്. ഹാർദിക് പാണ്ഡ്യയ്ക്ക് സുഖമില്ലാത്തതിനാലാണ് വിശ്രമം അനുവദിച്ചതായി സൂര്യകുമാർ യാദവ് പറഞ്ഞു. നിലവിൽ നല്ല അവസ്ഥയിലല്ലെന്നും ഇന്നത്തെ മത്സരത്തിൽ കളിക്കാൻ ഫിറ്റല്ലെന്നും സൂര്യകുമാര്‍ പറഞ്ഞു. മത്സരത്തില്‍ മുംബൈ ആറു വിക്കറ്റിന് തോറ്റു. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു.