അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി. പരിക്കിനെ തുടർന്നാണ് ഹാർദികിനെ മാറ്റി നിര്‍ത്തുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. തുടയിലെ പേശികൾക്കേറ്റ പരിക്കാണ് (Quadriceps Injury) താരത്തിന് വില്ലനായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹാർദിക് ഏകദിനത്തിലേക്ക് തിരിച്ചെത്താനിരിക്കെയാണ് ഫിറ്റ്നസ് വില്ലനാകുന്നത്. ഹാർദിക്കിന് പകരം മറ്റൊരു കളിക്കാരനെ സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും.
സെന്റർ ഓഫ് എക്‌സലൻസ് (സിഒഇ) നേരത്തെ ഹാർദിക് പാണ്ഡ്യക്ക് ഫിറ്റ്‌നസ് ക്ലിയറൻസ് നൽകിയിരുന്നു. ടീം പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഫിറ്റ്‌നസ് റിപ്പോർട്ട് ബിസിസിഐക്ക് സമർപ്പിക്കുകയും ചെയ്തതാണ്. എന്നാൽ, അവസാന പരിശീലന സെഷന് ശേഷം താരത്തിന് വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴാണ് ഹാർദിക്കിനും രോഹിത് ശർമ്മയ്ക്കും പരിക്കേറ്റത്. ഇതേതുടര്‍ന്ന് ഐപിഎല്ലിന്റെ അവസാന ഘട്ടത്തിൽ ഹാർദികിന് മത്സരങ്ങൾ നഷ്ടമായിരുന്നു. അതേസമയം, ഹാംസ്ട്രിങ് ഇഞ്ചുറിയിൽ നിന്ന് മുക്തനാകുന്ന രോഹിത് ശർമ്മയുടെ പരമ്പരയിലെ പങ്കാളിത്തവും ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറൻസിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇഞ്ചുറിയിൽ നിന്ന് പൂർണ്ണ മുക്തനായ രോഹിത് ശർമ്മയ്ക്ക് മെഡിക്കൽ ടീം കളിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം, ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരുവിനായി കളിക്കുന്നതിനിടെ പരിക്കേറ്റ വിരാട് കോലിയും അഫ്ഗാൻ പരമ്പരയിൽ കളിക്കില്ല. കോലിക്ക് പരിക്കേറ്റിട്ട് ഒരാഴ്ച ആയിട്ടില്ലെന്നും ഫിറ്റ്നസ് വീണ്ടെടുക്കാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന് ഫിസിയോ വിഭാഗം ഇനിയും തീരുമാനിച്ചിട്ടില്ല. എങ്കിലും ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുന്‍പ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ അറിയിച്ചു. കോലിക്ക് പകരക്കാരനായി യശസ്വി ജയ്‌സ്വാളിനെയാണ് അഫ്ഗാന്‍ ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 13-ന് ധർമ്മശാലയിലാണ് ഇന്ത്യ- അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജൂൺ 17-ന് ലക്നൗവിൽ രണ്ടാം മത്സരവും, ജൂൺ 20-ന് ചെന്നൈയിൽ അവസാന ഏകദിനവും നടക്കും.