Image Credit: x/ pintudera_ @mufaddal_vohra
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചറിയും ഇന്ത്യക്കാരന്‍റെ വേഗമേറിയ സെഞ്ചറിയും, തിങ്കളാഴ്ച ജയ്പൂരിലെ സ്വായ്മാന്‍ സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി തുറന്നത് നിരവധി റെക്കോര്‍ഡുകളാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വൈഭവ് സൂര്യവംശി നേടിയ 35 പന്ത് സെഞ്ചറി റെക്കോര്‍ഡുകള്‍ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സിന് ജയവും സമ്മാനിച്ചു.
14 വയസ് മാത്രം പ്രായമുള്ള വൈഭവിന്‍റെ സെഞ്ചറി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ്. 17 പന്തില്‍ അര്‍ധ സെഞ്ചറി കുറിച്ച ശേഷമാണ് വൈഭവ് സെഞ്ചറിയിലേക്ക് കുതിച്ചത്. പത്താം ഓവറില്‍ റാഷിദ് ഖാനെ സിക്സര്‍ പറത്തിയാണ് വൈഭവ് സെഞ്ചറി തികച്ചത്. ഏഴ് ഫോറും 11 സിക്സുമടക്കമാണ് വൈഭവിന്റെ സെഞ്ചറി. സെഞ്ചറിക്ക് പിന്നാലെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിലാണ് വൈഭവ് പുറത്താകുന്നത്.
വൈഭവിന്‍റെ സെഞ്ചറി വലിയ ആരവത്തോടെയാണ് മൈതാനം വരവേറ്റത്. റോയല്‍സ് ടീം ഒന്നടങ്കം വൈഭവിന് സ്റ്റാൻഡിങ് ഒവേഷൻ നൽകി. ബെംഗളൂരുവിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് വീല്‍ചെയറില്‍ കഴിയുന്ന ദ്രാവിഡ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും ഈ സമയം കണ്ടു.
വൈഭവിന്‍റെ സെഞ്ചറിയുടെ ബലത്തില്‍ 25 പന്ത് ശേഷിക്കെ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ 209 റണ്‍സ് രാജസ്ഥാന്‍ മറികടന്നു. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും (40 പന്തില്‍ പുറത്താവാതെ 70) നായകന്‍ റയാന്‍ പരാഗിന്‍റെ 15 പന്തില്‍ 32 റണ്‍സ് ഇന്നിങ്സുമാണ് വേഗത്തിലുള്ള വിജയം സമ്മാനിച്ചത്.