ചെന്നൈ സൂപ്പര്‍ കിങ്സിനായി അരങ്ങേറി 17 കാരന്‍ ആയുഷ് മാത്രെ. രാഹുൽ ത്രിപാഠിക്ക് പകരക്കാരനായാണ് ആയുഷ് മുൈബയ്ക്കെതിരെ കളിക്കുന്നത്. കൈമുട്ടിന് പരുക്കേറ്റ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്വാദിന് പകരക്കാനായാണ് ആയുഷിനെ ടീമിലെത്തിച്ചത്. ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമില്‍ പരിക്കേറ്റ കരൺ ശർമ്മയ്ക്ക് പകരം ഇടംകൈയ്യൻ പേസർ അശ്വനി കുമാറാണ് കളിക്കുന്നത്.
2007 സെപ്റ്റംബറിൽ ധോണിക്ക് കീഴില്‍ ഇന്ത്യ ട്വന്‍റി 20 ലോകകപ്പിനിറങ്ങുന്നതിന് മാസങ്ങൾക്ക് മുന്‍പാണ് ആയുഷ് ജനിച്ചത്. ഇതുവരെ പ്രൊഫഷണല്‍ ട്വന്‍റി 20 കളിക്കാത്ത താരമാണ് ആയുഷ്. ചെന്നൈയ്ക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ആയുഷ്. 17 വയസും 278 ദിവസുമാണ് പ്രായം.
2024-25 ഇറാനി കപ്പിലാണ് താരം മുംബൈയ്ക്കായി അരങ്ങേറിയത്. മുംബൈയ്ക്കു വേണ്ടി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 504 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ചറിയും സീസണില്‍ ആയുഷ് നേടി. 50 ഓവർ മത്സരമായ വിജയ് ഹസാരെ ട്രോഫിയിൽ ഏഴു ഇന്നിങ്സുകളിൽ നിന്നായി രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 458 റൺസ് ആയുഷ് നേടിയത്.
നാഗാലാൻഡിനെതിരെ 181 റൺസ് നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150 ലധികം സ്കോർ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും ആയുഷ് മാറി. ഓഫ്-സ്പിന്നറായ താരം വിജയ്ഹസാരെ ട്രോഫിയില്‍ 4.51 എന്ന എക്കണോമിയിൽ ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സയ്യിദ് മുഷാഖ് അലി ട്രോഫിയിൽ കളിക്കാത്തതിനാല്‍ ആയുഷ് പ്രൊഫഷണൽ ട്വന്‍റി 20 ക്രിക്കറ്റ് ലീഗും കളിച്ചിട്ടില്ല.
നേരിട്ട ആദ്യ പന്തില്‍ അശ്വിനി കുമാറിനെകിരെ സിംഗിള്‍ നേടിയ താരം രണ്ടാം പന്തില്‍ ബൗണ്ടറിയോടെ വെടിക്കെട്ട് തുടങ്ങി. തൊട്ടടുത്ത രണ്ട് പന്തിലും സിക്സര്‍ നേടി ആയുഷ് ഞെട്ടിച്ചു. 15 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. ദീപക് ചഹാറിന്‍റെ പന്തില്‍ മിച്ചൽ സാന്റ്നറുടെ ക്യാച്ചിലാണ് ആയുഷ് പുറത്തായത്. നാല് ബൗണ്ടറിയും രണ്ട് സിക്സറുമാണ് താരം നേടിയത്.
2025-ലെ മെഗാ ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് താരം ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ചെന്നൈ ഇതുവരെ ആയുഷിന്‍റെ ശമ്പളം വ്യക്തമാക്കിയിട്ടില്ലെങ്കിലും 30 ലക്ഷം രൂപയാകും എന്നാണ് സൂചന.