• 2026 ഫിഫ ലോകകപ്പിനിടെ ലയണൽ മെസ്സിയെ വധിക്കാൻ ഗൂഢാലോചന നടന്നതായി പൊലീസിന്റെ സുരക്ഷാ രേഖകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭീഷണി നേരിട്ടു.

2026ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ അ‍ജ്ഞാതര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. യു.എസിൽ നടന്ന ലോകകപ്പ് മത്സരങ്ങൾക്കിടയിൽ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി പൊലീസ്– സുരക്ഷാ രേഖകള്‍ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ 'ഇൻഫൊർമാസിൻ' (Informacion.es) ആണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ ഭീഷണികൾ നേരിട്ട ഫുട്ബോൾ താരം ലയണൽ മെസ്സിയാണെന്ന് സുരക്ഷാ റിപ്പോർട്ടുകൾ പറയുന്നു. എഫ്.ബി.ഐയുടെ ഏകോപനത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസും ചേർന്ന് നടത്തിയ നീരീക്ഷണത്തിലാണ് ഈ ഭീകരപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഡല്ലാസിൽ അർജന്‍റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടായത്. സ്റ്റേഡിയത്തിലേക്ക് നാടൻ ബോംബുകളുമായി വരികയാണെന്നും മെസ്സിയെയും കളിക്കാരെയും ആക്രമിക്കുമെന്നുമുള്ള ഭീഷണിയുമായി ഡല്ലാസ് വിമാനത്താവളത്തിലേക്ക് ഒരു ഫോണ്‍കോൾ എത്തിയിരുന്നു.

കൂടാതെ, അറ്റ്‌ലാന്റയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായും സമാനമായ ഭീഷണി ഉയർന്നു. ശരീരത്തിൽ ബോംബ് കെട്ടിവെച്ച് സ്റ്റേഡിയത്തിനകത്ത് കടന്ന് മെസ്സിയെ ആക്രമിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയെത്തിയ ഭീഷണി സന്ദേശം. സ്റ്റേഡിയത്തിനകത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ബോംബുകൾ വെച്ചിട്ടുണ്ടെന്ന സന്ദേശവും പൊലീസിന് ലഭിച്ചു. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും അതീവ സുരക്ഷാ വിഭാഗവും സ്ഥലത്ത് പരിശോധന ശക്തമാക്കിയിരുന്നു.

മെസ്സിക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളും ലോകകപ്പ് വേളയിൽ സുരക്ഷാ ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും ഹോട്ടലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങളെക്കുറിച്ചും ചോദിച്ചറിയാന്‍ ശ്രമിച്ച ഒരാളെ സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിന് ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിറിനാകട്ടെ വാട്സാപ്പിലൂടെ ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോകകപ്പ് ചരിത്രത്തിലെ കനത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രേഖകൾ വെളിപ്പെടുത്തുന്നത്.

ലോകകപ്പ് മത്സരങ്ങൾക്കിടയിലെ തീവ്രവാദ ഭീഷണികളും സുരക്ഷയും നിരീക്ഷിക്കുന്നതിനായി അമേരിക്കൻ സുരക്ഷാ ഏജൻസികളും ആതിഥേയകായ മറ്റ് രാജ്യങ്ങളുടെ പൊലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സെന്‍റർ ഫോർ ഇന്‍റർനാഷണൽ പൊലീസ് കോർപ്പറേഷന്‍റെയും  എഫ്.ബി.ഐയുടെയും നേതൃത്വത്തിൽ അതീവ രഹസ്യമായ സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്. ഫുട്ബോൾ ലോകത്തെ അതികായന്മാരുടെ ജനപ്രീതിയും വലിയ ആരാധകക്കൂട്ടവും ചിലപ്പോഴൊക്കെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കടുത്ത വെല്ലുവിളിയായി മാറാറുണ്ടെന്നും പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Police and security records have revealed that unknown groups plotted to assassinate Argentine superstar Lionel Messi during the 2026 FIFA World Cup in the United States. According to reports from the Spanish media outlet Informacion.es, law enforcement agencies uncovered multiple severe threats, including bomb plots coordinated through emergency calls and social media during Argentina's matches. Furthermore, other prominent football figures like Cristiano Ronaldo and French referee Francois Letexier also faced targeted security threats and harassment. The FBI and international intelligence agencies operated under extreme security protocols to neutralize these unprecedented threats throughout the tournament.