ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസിക്ക് അന്ത്യാഞ്ജലി. മിലാനിലെ ബസിലിക്ക ഓഫ് സാന്‍റ് അംബ്രോജിയോയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ബരേസിയ്ക്കൊപ്പം കളിച്ചിട്ടുള്ള പൗലോ മാള്‍ഡീനി , റോബര്‍ട്ടോ ബാജിയോ തുടങ്ങിയവരുള്‍പ്പടെ ചടങ്ങുകളില്‍ പങ്കെടുത്തു.
ചുവപ്പും കറുപ്പും നിറഞ്ഞ എസി മിലാൻ ജഴ്സിയണിഞ്ഞ ആരാധകരും മുൻ സഹതാരങ്ങളും അടങ്ങുന്ന വൻ ജനാവലി ഫ്രാങ്കോ ബരേസിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കെത്തി. മിലാനിലെ നഗരത്തിലും ബസിലിക്ക ഓഫ് സാന്‍റ് അംബ്രോജിയോയിലും ആയിരങ്ങളാണ് എത്തിയത്. ‘ചയോ ക്യാപിറ്റാനോ' അഥവാ വിട, ക്യാപ്റ്റൻ എന്ന് പള്ളിക്ക് പുറത്ത് ഉയർത്തിയ ബാനറിൽ എഴുതിയിരുന്നു. ബറേസിയുടെ പേരും ആറാം നമ്പറും ആലേഖനം ചെയ്ത വലിയ മിലാൻ പതാക വീശിയും ആദരമർപ്പിച്ചു.
ഇറ്റലിയുടെയും എസി മിലാന്റെയും ക്യാപ്റ്റനായിരുന്ന ബറേസി, 1980-90 ല്‍ ഇറ്റാലിയൻ ഫുട്ബോളിന്‍റെ സുവർണകാലത്തെ ഏറ്റവും പ്രമുഖരായ താരങ്ങളിൽ ഒരാളായിരുന്നു. കഴിഞ്ഞയാഴ്ച 66–ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. മുൻ മിലാൻ കോച്ച് ഫാബിയോ കാപ്പെല്ലോ, ബറേസിക്കൊപ്പം മിലാന്‍റെയും ഇറ്റലിയുടെയും പ്രതിരോധനിരയിൽ കളിച്ച പൗലോ മാൾഡീനി, റോബര്‍ട്ടോ ബാജിയോ , അലെസാണ്ട്രോ കോസ്റ്റകര്‍ട്ടസ ഡാനിയേല്‍ മസാറോ എ.സി മിലാന്‍റെ മുന്‍താരവും ബ്രസീല്‍ ഗോള്‍കീപ്പറുമായിരുന്ന ദിദ, നെതര്‍ലന്‍ഡ്സിന്‍റെ ക്ലാറന്‍സ് സീഡോര്‍ഫ് തുടങ്ങിയവരെല്ലാം ബരേസിയെ യാത്രയാക്കാനെത്തി.
എസി മിലാന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ബറേസി . 20 വർഷം അദ്ദേഹം ക്ലബ്ബിനൊപ്പം പ്രവര്‍ത്തിച്ചു.15 സീസണുകളിൽ ടീമിനെ നയിച്ചു. 1997ലാണ് വിരമിച്ചപ്പോള്‍. അദ്ദേഹത്തിന്‍റെ ആറാം നമ്പർ ജഴ്സി മിലാൻ ക്ലബ് പിൻവലിച്ചു. ക്ലബ്ബിന്‍റെ ചരിത്രത്തിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ താരമായിരുന്നു ബറേസി. 1982ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്ന ബറേസി, 1994ൽ ടീമിനെ ലോകകപ്പ് ഫൈനലിലേക്കും നയിച്ചു.