Argentina's Nicolas Otamendi (19) and Nahuel Molina (26) scuffle with a Spain player after the World Cup final soccer match between Spain and Argentina in East Rutherford, N.J., near New York, Sunday, July 19, 2026. (AP Photo/Frank Franklin II)
ഫിഫ ലോകകപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായ അക്രമങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അര്‍ജന്റീന– സ്പെയിന്‍ താരങ്ങള്‍ തമ്മിലാണ് മല്‍സരശേഷം ഏറ്റുമുട്ടിയത്. അര്‍ജന്റീനയാണ് കയ്യാങ്കളിക്ക് തുടക്കമിട്ടതെന്നാണ് പുറത്തുവരുന്ന വിഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അര്‍ജന്റീന പ്രതിരോധ താരം മൊളീന സ്പെയിന്‍ ക്യാപ്റ്റന്‍ റോഡ്രിയെ പിടിച്ച് തള്ളുന്നത് വിഡിയോയില്‍ കാണാം. ഇതോടെ റോഡ്രി തിരിച്ചു തള്ളി. പിടിവലി കണ്ട് എറിക് ഗാര്‍സ്യയും ബോര്‍ജയും ക്യാപ്റ്റനെ രക്ഷിക്കാന്‍ ഓടിയെത്തി. ഇതോടെ പാഞ്ഞെത്തിയ പരേഡസ് ഗാര്‍സ്യ ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ഗാവിയെ നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
അര്‍ജന്റീനയ്ക്ക് ഫിഫ സഹായം നല്‍കുന്നുണ്ടെന്ന് സ്പെയിന്‍ താരം ലപോര്‍ട്ടെ മാധ്യങ്ങളോട് പറഞ്ഞതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ഒരാഴ്ച മുഴുവന്‍ റഫറിമാരുടെ പേരും പറഞ്ഞ് നീയൊക്കെ കരയുകയായിരുന്നില്ലേ'യെന്ന് ഒട്ടമന്‍ഡി പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പാഞ്ഞെത്തിയ സ്കലോണി താരങ്ങളെ പിടിച്ച് മാറ്റുകയായിരുന്നു. ഒടുവില്‍ പരേഡസ് ചുവപ്പ് കാര്‍ഡും വാങ്ങി. കളിക്കിടെ പൗ കുബാര്‍സിയെ അനാവശ്യമായി ഫൗള്‍ ചെയ്തതിന് എന്‍സോ ഫെര്‍ണാണ്ടസിനും ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ പത്തുപേരായി അര്‍ജന്റീന ചുരുങ്ങി. കളിക്കിടെയും അര്‍ജന്റീന താരങ്ങള്‍ സ്പെയിന്‍ താരങ്ങളെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നിരുന്നു. 20 ഷോട്ടുകള്‍ സ്പെയിന്‍ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ അര്‍ജന്റീനയുടെ പ്രകടനം പരിതാപകരമായിരുന്നു. മെറ്റ്ലൈഫില്‍ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീനയെ സ്പെയിന്‍ തോല്‍പ്പിക്കുകയായിരുന്നു. ഫെറന്‍ ടോറസാണ് സ്പെയിനായി ഗോള്‍ നേടിയത്.