Image Credit: AFP
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന ലയണല്‍ മെസിയുടെ വാക്കുകളില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് നിലനിര്‍ത്താന്‍ കഴിയാതിരുന്നതിനൊപ്പം എല്ലാമെല്ലാമായ പിതാവ് ഹോര്‍ഹെ മെസിയുടെ വിയോഗം കൂടിച്ചേര്‍ന്നപ്പോള്‍ മെസി തളര്‍ന്നു. വലിയ ശൂന്യതയാണ് പിതാവിന്‍റെ വിയോഗം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കിയാണ് അര്‍ജന്റീനയുടെ ജഴ്സി ഇനിയൊരിക്കല്‍ കൂടി അണിയാന്‍ താനുണ്ടാവില്ലെന്ന് മെസി പ്രഖ്യാപിച്ചത്. Read More: ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു; ഇനി നല്‍കാന്‍ ഒന്നുമില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
അതേസമയം, ഇതാദ്യമായല്ല മെസി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2016 ല്‍ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് പിന്നാലെ അന്ന് 29കാരനായ മെസി ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു. ആ തീരുമാനം സാക്ഷാല്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയെ വരെ അമ്പരപ്പിച്ചു.
'അങ്ങേയറ്റം കഠിനമായൊരു തീരുമാനമാണ് മെസിയെടുത്തിരിക്കുന്നത്. ആരാധകര്‍ അത് മനസിലാക്കേണ്ടതുണ്ട്. തോറ്റും നിരാശപ്പെട്ടും ശീലമില്ലാത്തയാളാണ് മെസി. എന്തിന് രണ്ടാമതായിപ്പോലും ശീലമില്ല. പെനല്‍റ്റി നഷ്ടമാക്കിയെന്നത് നിങ്ങളെയൊരു മോശം കളിക്കാരനാക്കുന്നില്ല. മെസിയെ ഇങ്ങനെ നിറകണ്ണുകളില്‍ കാണുക സങ്കടമുള്ള കാര്യമാണ്. രാജ്യത്തിനായി മെസി തിരിച്ചുവരുമെന്ന് ഞാന്‍ കരുതുന്നു. അര്‍ജന്‍റീനയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്'- എന്നായിരുന്നു റൊണാള്‍ഡോയുടെ അന്നത്തെ വാക്കുകള്‍. കോപ്പ അമേരിക്ക ഫൈനലിന്റെ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായെടുത്ത ആദ്യ കിക്ക് മെസി നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലില്‍ അര്‍ജന്റീന വീണപ്പോള്‍ കരഞ്ഞുകൊണ്ടാണ് മെസി മൈതാനം വിട്ടത്. പിന്നാലെ അതിവൈകാരികമായി വിരമിക്കലും പ്രഖ്യാപിച്ചു.
ഒരു മാസത്തിന് ശേഷം റൊണാള്‍ഡോ പറഞ്ഞത് പോലെ മെസി മടങ്ങി വന്നു. അര്‍ജന്‍റീനയ്ക്കായി ലോകകപ്പ് ഉയര്‍ത്തി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ടീമിനെ ഫൈനലോളം എത്തിച്ചു. പക്ഷേ ഇക്കുറി തീരുമാനം മെസി പിന്‍വലിക്കാന്‍ സാധ്യതയില്ല. റൊണാള്‍ഡോയും തന്‍റെ രാജ്യാന്തര കരിയറിന്‍റെ അവസാനഘട്ടത്തിലാണ്.
Google trending topic: Messi